7
 1 “മർത്യന് ഭൂമിയിൽ യുദ്ധസേവയില്ലയോ?  
അവന്റെ ജീവകാലം കൂലിക്കാരന്റെ ജീവകാലംപോലെ തന്നെ.   
 2 വേലക്കാരൻ നിഴൽ ആഗ്രഹിക്കുന്നതുപോലെയും  
കൂലിക്കാരൻ കൂലിക്ക് കാത്തിരിക്കുന്നതുപോലെയും   
 3 വ്യര്‍ത്ഥമാസങ്ങൾ എനിക്ക് അവകാശമായി വന്നു,  
കഷ്ടരാത്രികൾ എനിക്ക് ഓഹരിയായിത്തീർന്നു.   
 4 കിടക്കുന്നേരം: ഞാൻ എപ്പോൾ എഴുന്നേല്ക്കും എന്നു പറയുന്നു;  
രാത്രി ദീർഘിച്ചുകൊണ്ടിരിക്കുന്നു; വെളുക്കുവോളം ഞാൻ കിടന്നുരുളുന്നു.   
 5 എന്‍റെ ദേഹം പുഴുവും മൺകട്ടയും പൊതിഞ്ഞിരിക്കുന്നു.  
എന്റെ ത്വക്കിൽ പുൺവായകൾ അടഞ്ഞ് വീണ്ടും പഴുത്തുപൊട്ടുന്നു.   
 6 എന്റെ നാളുകൾ *നെയ്ത്തോടം - നെയ്ത്തുകാരൻ തുണി നെയ്യാനുപയോഗിക്കുന്ന യന്ത്രംനെയ്ത്തോടത്തിലും വേഗതയുള്ളത്;  
പ്രത്യാശകൂടാതെ അവ കഴിഞ്ഞുപോകുന്നു.   
 7 “എന്റെ ജീവൻ ഒരു ശ്വാസം മാത്രം എന്നോർക്കണമേ;  
എന്റെ കണ്ണ് ഇനി നന്മയെ കാണുകയില്ല.   
 8 എന്നെ കാണുന്നവന്റെ കണ്ണ് ഇനി എന്നെ കാണുകയില്ല;  
യഹോവയുടെ കണ്ണ് എന്നെ നോക്കും; ഞാനോ, ഇല്ലാതിരിക്കും.   
 9 മേഘം ക്ഷയിച്ച് മാഞ്ഞുപോകുന്നതുപോലെ  
പാതാളത്തിലിറങ്ങുന്നവൻ വീണ്ടും കയറിവരുന്നില്ല.   
 10 അവൻ തന്‍റെ വീട്ടിലേക്കു മടങ്ങിവരുകയില്ല;  
അവന്റെ ഇടം ഇനി അവനെ അറിയുകയുമില്ല.   
 11 “ആകയാൽ ഞാൻ എന്റെ വായടയ്ക്കുകയില്ല;  
എന്റെ മനഃപീഡയിൽ ഞാൻ സംസാരിക്കും;  
എന്റെ മനോവ്യസനത്തിൽ ഞാൻ സങ്കടം പറയും.   
 12 യഹോവ എനിക്ക് കാവലാക്കേണ്ടതിന്  
ഞാൻ കടലോ കടലാനയോ ആകുന്നുവോ?   
 13 എന്റെ കട്ടിൽ എന്നെ ആശ്വസിപ്പിക്കും;  
എന്റെ മെത്ത എന്റെ വ്യസനം ശമിപ്പിക്കും എന്നു ഞാൻ പറഞ്ഞാൽ   
 14 യഹോവ സ്വപ്നംകൊണ്ട് എന്നെ ഞെട്ടിപ്പിക്കുന്നു;  
ദർശനംകൊണ്ടും എന്നെ ഭയപ്പെടുത്തുന്നു.   
 15 ആകയാൽ ഞാൻ കഴുത്ത് ഞെരിഞ്ഞ് കൊല്ലപ്പെടുന്നതും  
ഈ അസ്ഥികൂടത്തേക്കാൾ മരണവും തിരഞ്ഞെടുക്കുന്നു.   
 16 ഞാൻ ജീവിതം വെറുത്തിരിക്കുന്നു; എന്നേക്കും ജീവിച്ചിരിക്കയില്ല;  
എന്നെ വിടേണമേ; എന്റെ ജീവകാലം ഒരു ശ്വാസം മാത്രമല്ലോ.   
 17 “മർത്യനെ നീ ഗണ്യമാക്കേണ്ടതിനും  
അവന്റെമേൽ ദൃഷ്ടിവക്കേണ്ടതിനും   
 18 അവനെ രാവിലെതോറും സന്ദർശിച്ച്  
നിമിഷംതോറും പരീക്ഷിക്കേണ്ടതിനും അവൻ എന്തുള്ളു?   
 19 അങ്ങ് എത്രത്തോളം അവിടുത്തെ നോട്ടം എന്നിൽ നിന്നു മാറ്റാതിരിക്കും?  
ഞാൻ ഉമിനീർ ഇറക്കുന്നതുവരെ എന്നെ വിടാതെയുമിരിക്കും?   
 20 ഞാൻ പാപം ചെയ്തുവെങ്കിൽ, മനുഷ്യപാലകനേ, ഞാൻ അവിടുത്തേക്ക് എന്ത് ചെയ്യുന്നു?  
ഞാൻ എനിക്ക് തന്നെ ഭാരമായിരിക്കത്തക്കവണ്ണം  
അവിടുന്ന് എന്നെ അങ്ങേക്കു ലക്ഷ്യമായി വച്ചിരിക്കുന്നതെന്ത്?   
 21 എന്റെ അതിക്രമം അവിടുന്ന് ക്ഷമിക്കാതെയും  
അകൃത്യം മോചിക്കാതെയും ഇരിക്കുന്നതെന്ത്?  
ഇപ്പോൾ ഞാൻ പൊടിയിൽ കിടക്കും;  
അവിടുന്ന് എന്നെ അന്വേഷിച്ചാൽ ഞാൻ ഇല്ലാതിരിക്കും.”