17
ഇയ്യോബ് ആശ്വാസത്തിനായി പ്രാർത്ഥിക്കുന്നു
 
“എന്‍റെ ശ്വാസം*ശ്വാസം ആത്മാവ് ക്ഷയിച്ചു, എന്‍റെ ആയുസ്സ് തീർന്നുപോകുന്നു;
ശവക്കുഴി എനിക്കായി ഒരുങ്ങിയിരിക്കുന്നു.
എന്‍റെ അരികിൽ പരിഹാസമേയുള്ളു;
എന്‍റെ കണ്ണ് അവരുടെ പ്രകോപനം കണ്ടു കൊണ്ടിരിക്കുന്നു.
 
“ദൈവമേ, അവിടുന്ന് തന്നെ പണയംകൊടുത്ത് എനിക്കുവേണ്ടി ജാമ്യം നില്ക്കേണമേ.
എന്നെ സഹായിക്കുവാൻ മറ്റാരുള്ളൂ?
ബുദ്ധി തോന്നാത്തവണ്ണം അവിടുന്ന് അവരുടെ ഹൃദയം അടച്ചുകളഞ്ഞു;
അതുനിമിത്തം അവിടുന്ന് അവരെ ഉയർത്തുകയില്ല.
ഒരാൾ സ്നേഹിതന്മാരെ കവർച്ചയ്ക്കു വേണ്ടി കാണിച്ചുകൊടുത്താൽ
അവന്‍റെ മക്കളുടെ കണ്ണ് മങ്ങിപ്പോകും.
 
“അവിടുന്ന് എന്നെ ജനങ്ങൾക്ക് പഴഞ്ചൊല്ലാക്കിത്തീർത്തു;
ഞാൻ മുഖത്തു തുപ്പേല്‍ക്കുന്നവനായിത്തീർന്നു.
ദുഃഖം കാരണം എന്‍റെ കണ്ണ് മങ്ങിയിരിക്കുന്നു;
എന്‍റെ അവയവങ്ങൾ എല്ലാം നിഴൽപോലെ തന്നെ.
നേരുള്ളവർ അതു കണ്ടു ഭ്രമിച്ചുപോകും;
നിഷ്കളങ്കൻ അഭക്തന്‍റെ നേരെ ക്ഷോഭിക്കും.
നീതിമാനോ തന്‍റെ വഴി തന്നെ പിന്തുടരും;
കൈവെടിപ്പുള്ളവൻ മേല്ക്കുമേൽ ബലം പ്രാപിക്കും.
10 എന്നാൽ നിങ്ങൾ എല്ലാവരും മടങ്ങിവരുവിൻ;
ഞാൻ നിങ്ങളിൽ ഒരു ജ്ഞാനിയെയും കാണുന്നില്ല.
11 എന്‍റെ നാളുകൾ കഴിഞ്ഞുപോയി; എന്‍റെ ഉദ്ദേശ്യങ്ങൾക്ക്,
എന്‍റെ ഹൃദയത്തിലെ നിരൂപണങ്ങൾക്ക് തകർച്ച സംഭവിച്ചു.
12 അവർ രാത്രിയെ പകലാക്കുന്നു;
വെളിച്ചം ഇരുട്ടിനോട് അടുത്തിരിക്കുന്നു.
13 ഞാനോ പാതാളത്തെ എന്‍റെ വീടായി പ്രതീക്ഷിക്കുന്നു;
ഇരുട്ടിൽ ഞാൻ എന്‍റെ കിടക്ക വിരിച്ചിരിക്കുന്നു.
14 ഞാൻ ദ്രവത്വത്തോട്: 'നീ എന്‍റെ അപ്പൻ' എന്നും
പുഴുവിനോട്: 'നീ എന്‍റെ അമ്മയും സഹോദരിയും' എന്നും പറഞ്ഞിരിക്കുന്നു.
15 അങ്ങനെയിരിക്കെ എന്‍റെ പ്രത്യാശ എവിടെ?
ആര്‍ എന്‍റെ പ്രത്യാശയെ കാണും?
16 അത് പാതാളത്തിന്‍റെ വാതിലുകൾ വരെ ഇറങ്ങിപ്പോകുമോ?
പൊടിയിലേക്ക് അത് ഇറങ്ങിവരുമോ?”

*17. 1 ശ്വാസം ആത്മാവ്