18
ശൂഹ്യനായ ബിൽദാദ് 
  1 അതിന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞത്:   
 2 “നിങ്ങൾ എത്രത്തോളം വാക്കുകൾക്ക് കുടുക്കുവയ്ക്കും?  
ബുദ്ധിപ്രയോഗിക്കുക; പിന്നെ നമുക്കു സംസാരിക്കാം.   
 3 ഞങ്ങളെ മൃഗങ്ങളായെണ്ണുന്നതും  
ഞങ്ങൾ നിങ്ങൾക്ക് അശുദ്ധരായി തോന്നുന്നതും എന്ത്?   
 4 കോപത്തിൽ സ്വയം കടിച്ചുകീറുന്നവനേ,  
നിന്‍റെ നിമിത്തം ഭൂമി നിർജ്ജനമായിത്തീരണമോ?  
പാറ അതിന്റെ സ്ഥലം വിട്ടുമാറണമോ?   
 5 ദുഷ്ടന്മാരുടെ വെളിച്ചം കെട്ടുപോകും;  
അവന്റെ അഗ്നിജ്വാല പ്രകാശിക്കുകയില്ല.   
 6 അവന്റെ കൂടാരത്തിൽ വെളിച്ചം ഇരുണ്ടുപോകും;  
അവന്റെ ദീപം കെട്ടുപോകും.   
 7 അവൻ ഉറച്ച കാലടി വയ്ക്കുന്ന സ്ഥലം ഇടുങ്ങിപ്പോകും;  
അവന്റെ സ്വന്ത ആലോചന അവനെ തള്ളിയിടും.   
 8 അവന്റെ കാൽ വലയിൽ കുടുങ്ങിപ്പോകും;  
അവൻ ചതിക്കുഴിക്കുമീതെ നടക്കും.   
 9 കെണി അവന്റെ കുതികാലിന് പിടിക്കും*കെണി അവന്റെ കുതികാലിന് പിടിക്കും കുതികാലിന് പിടിക്കുന്നവന്‍ അവരെ തോല്‍പ്പിക്കും;  
അവൻ കുടുക്കിൽ അകപ്പെടും.   
 10 അവന് നിലത്ത് കുരുക്ക് മറച്ചുവയ്ക്കും;  
അവനെ പിടിക്കുവാൻ പാതയിൽ കെണി ഒളിച്ചുവയ്ക്കും.   
 11 ചുറ്റിലും ഘോരത്വങ്ങൾ അവനെ ഭ്രമിപ്പിക്കും;  
അവന്റെ കാലുകളെ പിന്തുടർന്ന് അവനെ വേട്ടയാടും.   
 12 അവന്‍റെ അനർത്ഥം വിശന്നിരിക്കുന്നു;  
വിപത്ത് അവന്റെ അരികിൽ ഒരുങ്ങി നില്ക്കുന്നു.   
 13 അത് അവന്റെ ദേഹാംഗങ്ങളെ തിന്നുകളയും;  
മരണത്തിന്റെ കടിഞ്ഞൂൽ അവന്റെ അവയവങ്ങളെ തിന്നുകളയും.   
 14 അവൻ ആശ്രയിച്ച കൂടാരത്തിൽനിന്ന് വേർ പറിഞ്ഞുപോകും;  
ഭീകരതയുടെ രാജാവിന്റെ അടുക്കലേക്ക് അവനെ കൊണ്ടുപോകും.   
 15 അവന് ആരുമല്ലാത്തവർ അവന്റെ കൂടാരത്തിൽ വസിക്കും;  
അവന്റെ നിവാസത്തിന്മേൽ ഗന്ധകം പെയ്യും.   
 16 അടിയിൽ അവന്റെ വേര് ഉണങ്ങിപ്പോകും;  
മീതെ അവന്റെ കൊമ്പ് വാടിപ്പോകും.   
 17 അവന്റെ ഓർമ്മ ഭൂമിയിൽനിന്ന് നശിച്ചുപോകും;  
തെരുവീഥിയിൽ അവന്റെ പേര് ഇല്ലാതാകും.   
 18 അവനെ വെളിച്ചത്തുനിന്ന് ഇരുട്ടിലേക്ക് തള്ളിയിടും;  
ഭൂതലത്തിൽനിന്ന് അവനെ ഓടിച്ചുകളയും.   
 19 സ്വജനത്തിന്റെ ഇടയിൽ അവന് പുത്രനോ പൗത്രനോ ഇല്ലാതെയിരിക്കും;  
അവന്റെ പാർപ്പിടം അന്യം നിന്നുപോകും.   
 20 അവന്റെ നാശത്തിനു മുമ്പ് വസിച്ചിരുന്നവര്‍ അവന്റെ ദിവസം കണ്ടു വിസ്മയിക്കും;  
അവന്റെ നാശത്തിനു ശേഷം വസിച്ചിരുന്നവര്‍ അമ്പരന്ന് പോകും.   
 21 നീതികെട്ടവന്റെ വാസസ്ഥലം ഇങ്ങനെയാകുന്നു.  
ദൈവത്തെ അറിയാത്തവന്റെ സ്ഥലം ഇങ്ങനെതന്നെ.”