11
കള്ളത്തുലാസ്സ് യഹോവയ്ക്ക് വെറുപ്പ്;
ശരിയായ തൂക്കം അവിടുത്തേക്ക് പ്രസാദകരം.
അഹങ്കാരം വരുമ്പോൾ ലജ്ജയും വരുന്നു;
താഴ്മയുള്ളവരുടെ പക്കൽ ജ്ഞാനമുണ്ട്.
നേരുള്ളവരുടെ സത്യസന്ധത അവരെ വഴിനടത്തും;
ദ്രോഹികളുടെ വക്രത അവരെ നശിപ്പിക്കും.
ക്രോധദിവസത്തിൽ സമ്പത്ത് ഉപകരിക്കുന്നില്ല;
നീതിയോ മരണത്തിൽനിന്ന് വിടുവിക്കുന്നു.
നിഷ്കളങ്കന്റെ നീതി അവന് നേർവഴി ഒരുക്കും;
ദുഷ്ടൻ തന്റെ ദുഷ്ടതകൊണ്ട് വീണുപോകും.
നേരുള്ളവരുടെ നീതി അവരെ വിടുവിക്കും;
ദ്രോഹികൾ അവരുടെ ദുർമ്മോഹത്താൽ പിടിക്കപ്പെടും.
ദുഷ്ടൻ മരിക്കുമ്പോൾ അവന്റെ പ്രതീക്ഷ നശിക്കുന്നു;
നീതികെട്ടവരുടെ ആശയ്ക്ക് ഭംഗംവരുന്നു.
നീതിമാൻ കഷ്ടത്തിൽനിന്ന് രക്ഷപെടുന്നു;
ദുഷ്ടൻ അവന് പകരം അകപ്പെടുന്നു.
വഷളൻ വായ്കൊണ്ട് കൂട്ടുകാരനെ നശിപ്പിക്കുന്നു;
നീതിമാന്മാർ പരിജ്ഞാനത്താൽ വിടുവിക്കപ്പെടുന്നു.
10 നീതിമാന്മാർ ശുഭമായിരിക്കുമ്പോൾ പട്ടണം സന്തോഷിക്കുന്നു;
ദുഷ്ടന്മാർ നശിക്കുമ്പോൾ ആർപ്പുവിളി ഉണ്ടാകുന്നു.
11 നേരുള്ളവരുടെ അനുഗ്രഹംകൊണ്ട് പട്ടണം ഉയർച്ച പ്രാപിക്കുന്നു;
ദുഷ്ടന്മാരുടെ വായ്കൊണ്ടോ അത് ഇടിഞ്ഞുപോകുന്നു.
12 കൂട്ടുകാരനെ നിന്ദിക്കുന്നവൻ ബുദ്ധിഹീനൻ;
വിവേകമുള്ളവൻ മിണ്ടാതിരിക്കുന്നു.
13 ഏഷണിക്കാരനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു;
വിശ്വസ്തമാനസൻ കാര്യം മറച്ചുവയ്ക്കുന്നു.
14 മാർഗ്ഗനിർദ്ദേശം ഇല്ലാത്തയിടത്ത് ജനം അധോഗതി പ്രാപിക്കുന്നു;
മന്ത്രിമാരുടെ ബഹുത്വത്തിലോ രക്ഷയുണ്ട്* രക്ഷയുണ്ട് ജയമുണ്ട് .
15 അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവൻ അത്യന്തം വ്യസനിക്കും!
ജാമ്യം നിൽക്കാത്തവൻ നിർഭയനായിരിക്കും.
16 കൃപാലുവായ സ്ത്രീ മാനം സംരക്ഷിക്കുന്നു;
കരുണയില്ലാത്തവർ സമ്പത്ത് സൂക്ഷിക്കുന്നു.
17 ദയാലുവായവൻ സ്വന്തപ്രാണന് നന്മ ചെയ്യുന്നു;
ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു.
18 ദുഷ്ടൻ വൃഥാലാഭം ഉണ്ടാക്കുന്നു;
നീതി വിതയ്ക്കുന്നവന് വാസ്തവമായ പ്രതിഫലം കിട്ടും.
19 നീതിയിൽ സ്ഥിരപ്പെട്ടിരിക്കുന്നവൻ ജീവനെ പ്രാപിക്കുന്നു;
ദോഷത്തെ പിന്തുടരുന്നവൻ തന്റെ മരണത്തിനായി പ്രവർത്തിക്കുന്നു.
20 വക്രബുദ്ധികൾ യഹോവയ്ക്ക് വെറുപ്പ്;
നിഷ്കളങ്കമാർഗ്ഗികൾ അവിടുത്തേക്ക് പ്രസാദമുള്ളവർ.
21 നിശ്ചയമായും ദുഷ്ടനു ശിക്ഷ വരാതിരിക്കുകയില്ല;
നീതിമാന്മാരുടെ സന്തതിയോ രക്ഷിക്കപ്പെടും.
22 വിവേകമില്ലാത്ത ഒരു സുന്ദരി
പന്നിയുടെ മൂക്കിൽ പൊൻമൂക്കുത്തിപോലെ.
23 നീതിമാന്മാരുടെ ആഗ്രഹം നന്മ തന്നെ;
ദുഷ്ടന്മാരുടെ പ്രതീക്ഷയോ ക്രോധമത്രേ.
24 ഒരുവൻ വാരിവിതറിയിട്ടും വർദ്ധിച്ചുവരുന്നു;
മറ്റൊരുവൻ അന്യായമായി സമ്പാദിച്ചിട്ടും ദാരിദ്ര്യത്തിൽ എത്തുന്നു.
25 ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും;
തണുപ്പിക്കുന്നവന് തണുപ്പ് കിട്ടും.
26 ധാന്യം പൂട്ടിയിട്ടുകൊണ്ടിരിക്കുന്നവനെ ജനങ്ങൾ ശപിക്കും;
അത് വില്‍ക്കുന്നവന്‍റെ തലമേൽ അനുഗ്രഹം വരും.
27 നന്മയ്ക്കായി ഉത്സാഹിക്കുന്നവൻ പ്രീതി സമ്പാദിക്കുന്നു;
തിന്മ തേടുന്നവന് അത് തന്നെ ലഭിക്കും.
28 തന്റെ സമ്പത്തിൽ ആശ്രയിക്കുന്നവൻ വീഴും;
നീതിമാന്മാർ പച്ചയിലപോലെ തഴയ്ക്കും.
29 സ്വഭവനത്തെ വലയ്ക്കുന്നവന്റെ അവകാശം വായുവത്രെ;
ഭോഷൻ ജ്ഞാനഹൃദയന് ദാസനായിത്തീരും.
30 നീതിമാന് ജീവവൃക്ഷം പ്രതിഫലം;
ജ്ഞാനിയായവൻ ആത്മാക്കളെ നേടുന്നു.
31 നീതിമാന് ഭൂമിയിൽ പ്രതിഫലം കിട്ടുന്നു എങ്കിൽ
ദുഷ്ടനും പാപിക്കും എത്ര അധികം?

*11. 14 രക്ഷയുണ്ട് ജയമുണ്ട്