12
പ്രബോധനം ഇഷ്ടപ്പെടുന്നവൻ പരിജ്ഞാനം ഇഷ്ടപ്പെടുന്നു;
ശാസന വെറുക്കുന്നവനോ മൂഢൻ.
ഉത്തമൻ യഹോവയിൽനിന്ന് പ്രസാദം പ്രാപിക്കുന്നു;
ദുരുപായിക്ക് അവിടുന്ന് ശിക്ഷ വിധിക്കുന്നു.
ഒരു മനുഷ്യനും ദുഷ്ടതകൊണ്ട് സ്ഥിരപ്പെടുകയില്ല;
നീതിമാന്മാരുടെ വേര് ഇളകിപ്പോകുകയില്ല.
സാമർത്ഥ്യമുള്ള സ്ത്രീ ഭർത്താവിന് ഒരു കിരീടം;
നാണംകെട്ടവൾ അവന്റെ അസ്ഥികൾക്ക് ദ്രവത്വം.
നീതിമാന്മാരുടെ വിചാരങ്ങൾ ന്യായം;
ദുഷ്ടന്മാരുടെ നിരൂപണങ്ങളോ ചതിവത്രെ.
ദുഷ്ടന്മാർ പ്രാണഹാനി വരുത്തുവാൻ കൂടിയാലോചിക്കുന്നു;
നേരുള്ളവരുടെ വാക്ക് അവരെ വിടുവിക്കുന്നു.
ദുഷ്ടന്മാർ മറിഞ്ഞുവീണ് ഇല്ലാതെയാകും;
നീതിമാന്മാരുടെ ഭവനം നിലനില്ക്കും.
മനുഷ്യൻ തന്റെ ജ്ഞാനത്തിനനുസരിച്ച് പ്രശംസിയ്ക്കപ്പെടുന്നു;
വക്രബുദ്ധിയോ നിന്ദിക്കപ്പെടുന്നു.
മാന്യഭാവം നടിച്ചിട്ടും ഉപജീവനത്തിന് വകയില്ലാത്തവനെക്കാൾ
നിസ്സാരനായി ഗണിക്കപ്പെട്ടിട്ടും ഒരു ഭൃത്യനുള്ളവൻ ശ്രേഷ്ഠൻ ആകുന്നു.
10 നീതിമാൻ തന്റെ മൃഗത്തിന്റെ ജീവനെക്കുറിച്ച് ശ്രദ്ധിയ്ക്കുന്നു;
ദുഷ്ടന്മാരുടെ മനസ്സ് ക്രൂരമത്രെ.
11 നിലം കൃഷിചെയ്യുന്നവന് ആഹാരം സമൃദ്ധിയായി കിട്ടും;
നിസ്സാരന്മാരെ പിൻചെല്ലുന്നവൻ ബുദ്ധിഹീനൻ.
12 ദുഷ്ടൻ ദോഷികളുടെ കവർച്ച മോഹിക്കുന്നു;
നീതിമാന്മാരുടെ വേരോ ഫലം നല്കുന്നു.
13 ദുഷ്ടൻ തന്റെ അധരങ്ങളുടെ ലംഘനത്താൽ വല്ലാത്ത കെണിയിൽപ്പെടും;
നീതിമാൻ കഷ്ടത്തിൽനിന്ന് ഒഴിഞ്ഞുപോകും.
14 തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിച്ച് തൃപ്തനാകും;
തന്റെ കൈകളുടെ പ്രവൃത്തിക്കു തക്കവണ്ണം അവന് പ്രതിഫലം കിട്ടും.
15 ഭോഷന് തന്റെ വഴി ചൊവ്വായി തോന്നുന്നു;
ജ്ഞാനി ആലോചന കേട്ട് അനുസരിക്കുന്നു.
16 ഭോഷന്റെ നീരസം തൽക്ഷണം വെളിപ്പെടുന്നു;
വിവേകമുള്ളവൻ ലജ്ജ അടക്കിവെക്കുന്നു.
17 സത്യം പറയുന്നവൻ നീതി അറിയിക്കുന്നു;
കള്ളസാക്ഷിയോ വഞ്ചന അറിയിക്കുന്നു.
18 വാളുകൊണ്ട് കുത്തുന്നതുപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ട്;
ജ്ഞാനികളുടെ നാവോ സുഖപ്രദം.
19 സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും;
വ്യാജം പറയുന്ന നാവോ ക്ഷണികമത്രേ.
20 ദോഷം നിരൂപിക്കുന്നവരുടെ ഹൃദയത്തിൽ ചതിവ് ഉണ്ട്;
സമാധാനകാംക്ഷികൾക്ക് സന്തോഷം ഉണ്ട്.
21 നീതിമാന് ഒരു തിന്മയും ഭവിക്കുകയില്ല;
ദുഷ്ടന്മാർ അനർത്ഥംകൊണ്ട് നിറയും.
22 വ്യാജമുള്ള അധരങ്ങൾ യഹോവയ്ക്ക് വെറുപ്പ്;
സത്യം പ്രവർത്തിക്കുന്നവർ അവിടുത്തേയ്ക്ക് പ്രസാദം.
23 വിവേകമുള്ള മനുഷ്യൻ പരിജ്ഞാനം അടക്കിവെക്കുന്നു;
ഭോഷന്മാരുടെ ഹൃദയം ഭോഷത്തം പ്രസിദ്ധമാക്കുന്നു.
24 ഉത്സാഹികളുടെ കൈ അധികാരം നടത്തും;
മടിയൻ അടിമവേലയ്ക്കു പോകേണ്ടിവരും.
25 മനോവ്യസനം നിമിത്തം മനുഷ്യന്റെ മനസ്സ് ക്ഷീണിക്കുന്നു;
ഒരു നല്ലവാക്ക് അതിനെ സന്തോഷിപ്പിക്കുന്നു.
26 നീതിമാൻ കൂട്ടുകാരന് വഴികാട്ടിയാകുന്നു;
ദുഷ്ടന്മാരുടെ വഴിയോ അവരെ തെറ്റി നടക്കുമാറാക്കുന്നു.
27 മടിയൻ ഒന്നും വേട്ടയാടിപ്പിടിക്കുന്നില്ല;
ഉത്സാഹമോ മനുഷ്യന് വിലയേറിയ സമ്പത്താകുന്നു.
28 നീതിയുടെ മാർഗ്ഗത്തിൽ ജീവനുണ്ട്;
അതിന്റെ പാതയിൽ മരണം ഇല്ല.