19
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം.
ആകാശം ദൈവത്തിന്റെ മഹത്വം വർണ്ണിക്കുന്നു;
ആകാശവിതാനം അവിടുത്തെ കൈവേല വെളിപ്പെടുത്തുന്നു.
ഒരു പകൽ മറ്റൊരു പകലിനോട് സംസാരിക്കുന്നു;
രാത്രി രാത്രിക്ക് ജ്ഞാനം പകർന്നു കൊടുക്കുന്നു.
സംഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേൾക്കുവാനും ഇല്ല.
ഭൂമിയിൽ എല്ലായിടവും അതിന്റെ അളവുനൂലും
ഭൂതലത്തിന്റെ അറ്റത്തോളം അതിന്റെ വചനങ്ങളും ചെല്ലുന്നു;
അവിടെ ദൈവം സൂര്യന് ഒരു കൂടാരം അടിച്ചിരിക്കുന്നു.
അത് മണവറയിൽനിന്ന് പുറപ്പെടുന്ന മണവാളന് തുല്യം;
വീരനെപ്പോലെ അതിന്റെ ഓട്ടം ഓടുവാൻ സന്തോഷിക്കുന്നു.
ആകാശത്തിന്റെ ഒരറ്റത്തുനിന്ന് അതിന്റെ ഉദയവും
അറുതിവരെ അതിന്റെ അയനവും ആകുന്നു;
അതിന്റെ ഉഷ്ണം ഏല്ക്കാതെ മറഞ്ഞിരിക്കുന്നത് ഒന്നുമില്ല.
യഹോവയുടെ ന്യായപ്രമാണം തികവുള്ളത്;
അത് പ്രാണനെ തണുപ്പിക്കുന്നു.
യഹോവയുടെ സാക്ഷ്യം വിശ്വാസ യോഗ്യമാകുന്നു;
അത് അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു.
യഹോവയുടെ ആജ്ഞകൾ നേരുള്ളവ;
അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു;
യഹോവയുടെ കല്പന നിർമ്മലമായത്;
അത് കണ്ണുകളെ പ്രകാശിപ്പിക്കുന്നു.
യഹോവാഭക്തി നിർമ്മലമായത്;
അത് എന്നേക്കും നിലനില്ക്കുന്നു;
യഹോവയുടെ വിധികൾ സത്യമാകുന്നു;
അവ ഒന്നൊഴിയാതെ നീതിയുള്ളവയാകുന്നു.
10 അവ പൊന്നിനെക്കാളും വളരെ തങ്കത്തെക്കാളും ആഗ്രഹിക്കത്തക്കവ;
തേനിനേക്കാളും തേങ്കട്ടയേക്കാളും മധുരമുള്ളവ.
11 അടിയനും അവയാൽ പ്രബോധനം ലഭിക്കുന്നു;
അവയെ പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ട്.
12 തന്റെ തെറ്റുകൾ ഗ്രഹിക്കുന്നവൻ ആര്?
മറഞ്ഞിരിക്കുന്ന തെറ്റുകൾ പോക്കി എന്നെ കുറ്റവിമുക്തനാക്കണമേ.
13 സ്വമേധാപാപങ്ങളിൽ നിന്ന് അടിയനെ കാക്കേണമേ;
അവ എന്റെ മേൽ വാഴരുതേ; എന്നാൽ ഞാൻ നിഷ്കളങ്കനും മഹാപാപത്തിൽ നിന്നും ഒഴിഞ്ഞവനും ആയിരിക്കും.
14 എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ,
എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും
അങ്ങയ്ക്കു പ്രസാദമായിരിക്കട്ടെ.