20
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം.
യഹോവ കഷ്ടകാലത്ത് നിനക്ക് ഉത്തരമരുളുമാറാകട്ടെ;
യാക്കോബിന്റെ ദൈവത്തിന്റെ നാമം നിന്നെ ഉയർത്തുമാറാകട്ടെ.
കർത്താവ് തന്റെ വിശുദ്ധമന്ദിരത്തിൽ നിന്ന് നിനക്ക് സഹായം അയയ്ക്കുമാറാകട്ടെ;
സീയോനിൽനിന്ന് നിന്നെ താങ്ങുമാറാകട്ടെ.
നിന്റെ വഴിപാടുകൾ ഒക്കെയും അവൻ ഓർക്കട്ടെ;
നിന്റെ ഹോമയാഗം കൈക്കൊള്ളുമാറാകട്ടെ.
സേലാ.
നിന്റെ ഹൃദയത്തിലെ ആഗ്രഹം കർത്താവ് നിനക്ക് നല്കട്ടെ;
നിന്റെ താത്പര്യങ്ങൾ എല്ലാം നിവർത്തിക്കട്ടെ.
ഞങ്ങൾ നിന്റെ ജയത്തിൽ ഘോഷിച്ചുല്ലസിക്കും;
ഞങ്ങളുടെ ദൈവത്തിന്റെ നാമത്തിൽ കൊടി ഉയർത്തും;
യഹോവ നിന്റെ അപേക്ഷകളെല്ലാം നിവർത്തിക്കുമാറാകട്ടെ.
യഹോവ തന്റെ അഭിഷിക്തനെ രക്ഷിക്കുന്നു എന്ന് ഞാൻ ഇപ്പോൾ അറിയുന്നു;
കർത്താവ് തന്റെ വിശുദ്ധസ്വർഗ്ഗത്തിൽനിന്ന് തന്റെ വലങ്കൈയുടെ രക്ഷാകരമായ വീര്യപ്രവൃത്തികളാൽ അവന് ഉത്തരമരുളും.
ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയിക്കുന്നു;
ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തിൽ ആശ്രയിക്കും.
അവർ കുനിഞ്ഞ് വീണുപോയി;
എന്നാൽ ഞങ്ങൾ എഴുന്നേറ്റ് നിവർന്നുനില്‍ക്കുന്നു.
യഹോവേ, രാജാവിനെ രക്ഷിക്കണമേ;
ഞങ്ങൾ അപേക്ഷിക്കുമ്പോൾ ഉത്തരമരുളണമേ.