21
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം.
യഹോവേ, രാജാവ് അങ്ങയുടെ ബലത്തിൽ സന്തോഷിക്കുന്നു;
അവിടുത്തെ രക്ഷയിൽ അവൻ ഏറ്റവും ഉല്ലസിക്കുന്നു.
അവന്റെ ഹൃദയത്തിലെ ആഗ്രഹം അവിടുന്ന് അവന് നല്കി;
അവന്റെ അധരങ്ങളുടെ യാചന നിഷേധിച്ചതുമില്ല.
സേലാ.
സമൃദ്ധമായ അനുഗ്രഹങ്ങളാൽ അവിടുന്ന് അവനെ എതിരേറ്റ്,
തങ്കക്കിരീടം അവന്റെ തലയിൽ വയ്ക്കുന്നു.
അവൻ അങ്ങയോട് ജീവൻ ചോദിച്ചു; അവിടുന്ന് അവനു കൊടുത്തു; എന്നെന്നേക്കുമുള്ള ദീർഘായുസ്സ് തന്നെ.
അങ്ങയുടെ സഹായത്താൽ അവന്റെ മഹത്വം വർദ്ധിച്ചു;
ബഹുമാനവും തേജസ്സും അവിടുന്ന് അവനെ അണിയിച്ചു.
അവിടുന്ന് അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയുള്ളവനാക്കുന്നു;
തിരുസന്നിധിയിലെ സന്തോഷംകൊണ്ട് അവനെ ആനന്ദിപ്പിക്കുന്നു.
രാജാവ് യഹോവയിൽ ആശ്രയിക്കുന്നു;
അത്യുന്നതന്റെ കാരുണ്യംകൊണ്ട് അവൻ കുലുങ്ങാതെയിരിക്കും.
അങ്ങയുടെ കൈ അങ്ങയുടെ സകലശത്രുക്കളെയും കണ്ടുപിടിക്കും;
അങ്ങയുടെ വലങ്കൈ അങ്ങയെ വെറുക്കുന്നവരെ പിടികൂടും.
അവിടുന്ന് പ്രത്യക്ഷപ്പെടുമ്പോൾ അവരെ തീച്ചൂളപോലെയാക്കും;
യഹോവ തന്റെ ക്രോധത്തിൽ അവരെ വിഴുങ്ങിക്കളയും;
തീ അവരെ ദഹിപ്പിക്കും.
10 അങ്ങ് അവരുടെ ഉദരഫലത്തെ ഭൂമിയിൽനിന്നും
അവരുടെ സന്തതിയെ മനുഷ്യപുത്രന്മാരുടെ ഇടയിൽനിന്നും നശിപ്പിക്കും.
11 അവർ അങ്ങേക്കു വിരോധമായി ദോഷം വിചാരിച്ചു;
അവരാൽ കഴിയാത്ത ഒരു ഉപായം നിരൂപിച്ചു.
12 അങ്ങ് അവരെ പുറംതിരിഞ്ഞ് ഓടുമാറാക്കും;
അവരുടെ മുഖത്തിനുനേരെ അസ്ത്രം ഞാണിന്മേൽ തൊടുക്കും.
13 യഹോവേ, അങ്ങയുടെ ശക്തിയിൽ ഉയർന്നിരിക്കണമേ;
ഞങ്ങൾ പാടി അങ്ങയുടെ ബലത്തെ സ്തുതിക്കും.