26
ദാവീദിന്റെ ഒരു സങ്കീർത്തനം.
യഹോവേ, എനിക്ക് ന്യായം പാലിച്ചുതരണമേ;
ഞാൻ എന്റെ നിഷ്കളങ്കതയിൽ നടക്കുന്നു;
ഞാൻ ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നു.
യഹോവേ, എന്നെ പരീക്ഷിച്ച് ശോധന ചെയ്യണമേ;
എന്റെ മനസ്സും എന്റെ ഹൃദയവും പരിശോധിക്കണമേ.
അങ്ങയുടെ ദയ എന്റെ കണ്മുമ്പിൽ ഇരിക്കുന്നു;
അങ്ങയുടെ സത്യത്തിൽ ഞാൻ നടന്നിരിക്കുന്നു.
വഞ്ചകന്മാരോടുകൂടി ഞാൻ ഇരുന്നിട്ടില്ല;
കപടഹൃദയമുള്ളവരുടെ അടുക്കൽ ഞാൻ ചെന്നിട്ടുമില്ല.
ദുഷ്പ്രവൃത്തിക്കാരുടെ സംഘത്തെ ഞാൻ വെറുത്തിരിക്കുന്നു;
ദുഷ്ടന്മാരോടുകൂടി ഞാൻ ഇരിക്കുകയുമില്ല.
സ്തോത്രസ്വരം കേൾപ്പിക്കേണ്ടതിനും
നിന്റെ അത്ഭുതപ്രവൃത്തികളെ വർണ്ണിക്കേണ്ടതിനും
ഞാൻ നിഷ്ക്കളങ്കതയിൽ എന്റെ കൈകൾ കഴുകുന്നു;
യഹോവേ, ഞാൻ അങ്ങയുടെ യാഗപീഠം വലംവയ്ക്കുന്നു.
യഹോവേ, അങ്ങയുടെ ആലയമായ വാസസ്ഥലവും
അങ്ങയുടെ മഹത്വത്തിന്റെ നിവാസവും എനിക്ക് പ്രിയമാകുന്നു.
പാപികളോടുകൂടി എന്റെ പ്രാണനെയും
രക്തദാഹികളോടുകൂടി എന്റെ ജീവനെയും സംഹരിച്ചുകളയരുതേ.
10 അവരുടെ കൈകളിൽ ദുഷ്കർമ്മം ഉണ്ട്;
അവരുടെ വലങ്കൈ കോഴ വാങ്ങാൻ ഒരുങ്ങിയിരിക്കുന്നു.
11 ഞാനോ, എന്റെ നിഷ്കളങ്കതയിൽ നടക്കും;
എന്നെ വീണ്ടെടുത്ത് എന്നോട് കൃപ ചെയ്യണമേ.
12 എന്റെ കാലടി സമഭൂമിയിൽ നില്ക്കുന്നു;
സഭകളിൽ ഞാൻ യഹോവയെ വാഴ്ത്തും.