25
ദാവീദിന്റെ ഒരു സങ്കീർത്തനം.
യഹോവേ, അങ്ങയിലേക്ക് ഞാൻ മനസ്സ് ഉയർത്തുന്നു;
എന്റെ ദൈവമേ, അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു;
ഞാൻ ലജ്ജിച്ചുപോകരുതേ;
എന്റെ ശത്രുക്കൾ എന്റെ മേൽ ജയം ഘോഷിക്കരുതേ.
അങ്ങേയ്ക്കായി കാത്തിരിക്കുന്ന ഒരുവനും ലജ്ജിച്ചു പോകുകയില്ല;
വെറുതെ ദ്രോഹിക്കുന്നവർ ലജ്ജിച്ചുപോകും.
യഹോവേ, അങ്ങയുടെ വഴികൾ എന്നെ അറിയിക്കണമേ;
അങ്ങയുടെ പാതകൾ എനിക്ക് ഉപദേശിച്ചു തരണമേ!
അങ്ങയുടെ സത്യത്തിൽ എന്നെ നടത്തി പഠിപ്പിക്കണമേ;
അവിടുന്ന് എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ;
ദിവസം മുഴുവൻ ഞാൻ അങ്ങേയ്ക്കായി കാത്തിരിക്കുന്നു.
യഹോവേ, അങ്ങയുടെ കരുണയും ദയയും ഓർക്കണമേ;
അവ പണ്ടുപണ്ടേയുള്ളവയല്ലോ.
എന്റെ യൗവ്വനത്തിലെ പാപങ്ങളും ലംഘനങ്ങളും ഓർക്കരുതേ;
യഹോവേ, അങ്ങയുടെ കൃപയും ദയയും നിമിത്തംതന്നെ, എന്നെ ഓർക്കണമേ.
യഹോവ നല്ലവനും നേരുള്ളവനും ആകുന്നു.
അതുകൊണ്ട് അവിടുന്ന് പാപികളെ നേർവഴി പഠിപ്പിക്കുന്നു.
സൗമ്യതയുള്ളവരെ അവിടുന്ന് ന്യായത്തിൽ നടത്തുന്നു;
സൗമ്യതയുള്ളവർക്ക് തന്റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു.
10 യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവർക്ക്
അവിടുത്തെ വഴികളെല്ലാം ദയയും സത്യവും ആകുന്നു.
11 യഹോവേ, എന്റെ അകൃത്യം വലിയത്;
തിരുനാമംനിമിത്തം അത് ക്ഷമിക്കണമേ.
12 യഹോവാഭക്തനായ പുരുഷൻ ആര്?
അവൻ തിരഞ്ഞെടുക്കേണ്ട വഴി കർത്താവ് അവന് കാണിച്ചുകൊടുക്കും.
13 അവൻ മനോസുഖത്തോടെ വസിക്കും;
അവന്റെ സന്തതി ദേശം അവകാശമാക്കും.
14 യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാർക്ക് ഉണ്ടാകും;
അവിടുന്ന് തന്റെ നിയമം അവരെ അറിയിക്കുന്നു.
15 എന്റെ കണ്ണ് എപ്പോഴും യഹോവയിങ്കലേക്കാകുന്നു;
കർത്താവ് എന്റെ കാലുകളെ വലയിൽനിന്ന് വിടുവിക്കും.
16 എന്നിലേക്ക് തിരിഞ്ഞ് എന്നോട് കരുണയുണ്ടാകണമേ;
ഞാൻ ഏകാകിയും അരിഷ്ടനും ആകുന്നു.
17 എന്റെ മനഃപീഡകൾ വർദ്ധിച്ചിരിക്കുന്നു;
എന്റെ സങ്കടങ്ങളിൽനിന്ന് എന്നെ വിടുവിക്കണമേ.
18 എന്റെ അരിഷ്ടതയും അതിവേദനയും നോക്കണമേ;
എന്റെ സകലപാപങ്ങളും ക്ഷമിക്കണമേ.
19 എന്റെ ശത്രുക്കൾ എത്രയെന്ന് നോക്കണമേ; അവർ പെരുകിയിരിക്കുന്നു;
അവർ കഠിനദ്വേഷത്തോടെ എന്നെ ദ്വേഷിക്കുന്നു;
20 എന്റെ പ്രാണനെ കാത്ത് എന്നെ വിടുവിക്കണമേ;
അങ്ങയെ ശരണമാക്കിയിരിക്കുകയാൽ ഞാൻ ലജ്ജിച്ചുപോകരുതേ.
21 നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ;
ഞാൻ അങ്ങയിൽ പ്രത്യാശ വച്ചിരിക്കുന്നുവല്ലോ.
22 ദൈവമേ, യിസ്രായേലിനെ
അവന്റെ സകലകഷ്ടങ്ങളിൽനിന്നും വീണ്ടെടുക്കണമേ.