98
ഒരു സങ്കീർത്തനം.
യഹോവയ്ക്ക് ഒരു പുതിയ പാട്ടുപാടുവിൻ;
അവിടുന്ന് അത്ഭുതകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു;
അവിടുത്തെ വലങ്കയ്യും അവിടുത്തെ വിശുദ്ധഭുജവും
അവിടുന്ന് ജയം നേടിയിരിക്കുന്നു.
യഹോവ തന്റെ രക്ഷ അറിയിച്ചും ജനതകളുടെ കാഴ്ചയിൽ തന്റെ നീതി വെളിപ്പെടുത്തിയുമിരിക്കുന്നു.
ദൈവം യിസ്രായേൽഗൃഹത്തോടുള്ള തന്റെ ദയയും വിശ്വസ്തതയും ഓർമ്മിച്ചിരിക്കുന്നു;
ഭൂമിയുടെ അറുതികളിലുള്ളവരും നമ്മുടെ ദൈവത്തിന്റെ രക്ഷ കണ്ടിരിക്കുന്നു.
സകലഭൂവാസികളുമേ, യഹോവയ്ക്ക് ആർപ്പിടുവിൻ;
ആനന്ദഘോഷത്തോടെ കീർത്തനം ചെയ്യുവിൻ.
കിന്നരത്തോടെ യഹോവയ്ക്കു കീർത്തനം ചെയ്യുവിൻ;
കിന്നരത്തോടും സംഗീതസ്വരത്തോടും കൂടി തന്നെ.
കൊമ്പും കാഹളവും ഊതി രാജാവായ യഹോവയുടെ സന്നിധിയിൽ ഘോഷിക്കുവിൻ!
സമുദ്രവും അതിലുള്ളതും
ഭൂതലവും അതിൽ വസിക്കുന്നവരും ആരവം മുഴക്കട്ടെ.
നദികൾ കൈ കൊട്ടട്ടെ;
പർവ്വതങ്ങൾ ഒരുപോലെ യഹോവയുടെ മുമ്പാകെ ഉല്ലസിച്ചുഘോഷിക്കട്ടെ.
കർത്താവ് ഭൂമിയെ ന്യായം വിധിക്കുവാൻ വരുന്നു;
ഭൂലോകത്തെ നീതിയോടും ജനതകളെ നേരോടുംകൂടി വിധിക്കും.