114
യിസ്രായേൽ ഈജിപ്റ്റിൽനിന്നും
യാക്കോബിൻ ഗൃഹം ഇതരഭാഷയുള്ള ജനതയുടെ ഇടയിൽനിന്നും പുറപ്പെട്ടപ്പോൾ
യെഹൂദാ കർത്താവിന്റെ വിശുദ്ധമന്ദിരവും
യിസ്രായേൽ കർത്താവിന്റെ ആധിപത്യദേശവുമായിത്തീർന്നു.
സമുദ്രം അത് കണ്ട് ഓടിപ്പോയി; യോർദ്ദാൻ പിൻവാങ്ങി.
പർവ്വതങ്ങൾ മുട്ടാടുകളെപ്പോലെയും
കുന്നുകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളി.
സമുദ്രമേ, നീ ഓടുന്നതെന്ത്?
യോർദ്ദാനേ, നീ പിൻവാങ്ങുന്നതെന്ത്?
പർവ്വതങ്ങളേ; നിങ്ങൾ മുട്ടാടുകളെപ്പോലെയും
കുന്നുകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നത് എന്ത്?.
ഭൂമിയേ, നീ കർത്താവിന്റെ സന്നിധിയിൽ,
യാക്കോബിന്റെ ദൈവത്തിന്റെ സന്നിധിയിൽ വിറയ്ക്കുക.
അവൻ പാറയെ ജലതടാകവും
തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു.