115
യഹോവ സ്തുതി അർഹിക്കുന്നു
 
ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല,
അങ്ങേയുടെ ദയയും വിശ്വസ്തതയും നിമിത്തം
അങ്ങേയുടെ നാമത്തിന് തന്നെ മഹത്വം വരുത്തേണമേ.
“അവരുടെ ദൈവം എവിടെ?”
എന്നു ജനതകൾ പറയുന്നതെന്തിന്?
 
നമ്മുടെ ദൈവം സ്വർഗ്ഗത്തിൽ ഉണ്ട്;
തനിക്കു ഇഷ്ടമുള്ളതെല്ലാം അവിടുന്ന് ചെയ്യുന്നു.
അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു;
മനുഷ്യരുടെ കൈവേല തന്നെ.
അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല;
കണ്ണുണ്ടെങ്കിലും കാണുന്നില്ല.
അവയ്ക്കു ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല;
മൂക്കുണ്ടെങ്കിലും മണക്കുന്നില്ല.
അവയ്ക്കു കൈയുണ്ടെങ്കിലും സ്പർശിക്കുന്നില്ല;
കാലുണ്ടെങ്കിലും നടക്കുന്നില്ല;
തൊണ്ട കൊണ്ടു സംസാരിക്കുന്നതുമില്ല.
അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു;
അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നെ.
 
യിസ്രായേലേ, യഹോവയിൽ ആശ്രയിക്കുക;
കർത്താവ് അവരുടെ സഹായവും പരിചയും ആകുന്നു;
10 അഹരോൻഗൃഹമേ, യഹോവയിൽ ആശ്രയിക്കുക;
ദൈവം അവരുടെ സഹായവും പരിചയും ആകുന്നു.
11 യഹോവാഭക്തന്മാരേ, യഹോവയിൽ ആശ്രയിക്കുക;
ദൈവം അവരുടെ സഹായവും പരിചയും ആകുന്നു.
 
12 യഹോവ നമ്മെ ഓർത്തിരിക്കുന്നു; അവിടുന്ന് അനുഗ്രഹിക്കും;
ദൈവം യിസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും;
ദൈവം അഹരോൻഗൃഹത്തെ അനുഗ്രഹിക്കും.
13 ദൈവം യഹോവാഭക്തന്മാരായ
ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും.
 
14 യഹോവ നിങ്ങളെ മേല്ക്കുമേൽ വർദ്ധിപ്പിക്കട്ടെ;
നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നെ.
15 ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ
നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു.
 
16 സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു;
ഭൂമിയെ അവിടുന്ന് മനുഷ്യർക്ക് കൊടുത്തിരിക്കുന്നു.
17 മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും
യഹോവയെ സ്തുതിക്കുന്നില്ല.
18 നാമോ, ഇന്നുമുതൽ എന്നേക്കും
യഹോവയെ വാഴ്ത്തും.
 
യഹോവയെ സ്തുതിക്കുവിൻ.