130
ആരോഹണഗീതം.
യഹോവേ, ക്ലേശങ്ങളുടെ ആഴത്തിൽ നിന്ന് ഞാൻ അങ്ങയോടു നിലവിളിക്കുന്നു;
കർത്താവേ, എന്റെ ശബ്ദം കേൾക്കണമേ;
അങ്ങയുടെ ചെവി എന്റെ യാചനകളെ ശ്രദ്ധിക്കണമേ.
യഹോവേ, അങ്ങ് അകൃത്യങ്ങൾ ഓർമ്മവച്ചാൽ
കർത്താവേ, ആര് നിലനില്ക്കും?
എങ്കിലും അങ്ങയെ ഭയപ്പെടുവാൻ തക്കവണ്ണം
അങ്ങയുടെ പക്കൽ പാപക്ഷമ ഉണ്ട്.
ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു;
എന്റെ ഉള്ളം കാത്തിരിക്കുന്നു;
ദൈവത്തിന്റെ വചനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു.
ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ,
അതെ, ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ
എന്റെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു.
യിസ്രായേലേ, യഹോവയിൽ പ്രത്യാശ വച്ചുകൊള്ളുക;
യഹോവയുടെ പക്കൽ കൃപയും
അവിടുത്തെ സന്നിധിയിൽ ധാരാളം വിടുതലും ഉണ്ട്.
ദൈവം യിസ്രായേലിനെ അവന്റെ സകല
അകൃത്യങ്ങളിൽ നിന്നും വീണ്ടെടുക്കും.