142
ദാവീദിന്റെ ഒരു ധ്യാനം; അവൻ ഗുഹയിൽ ആയിരുന്നപ്പോൾ കഴിച്ച പ്രാർത്ഥന.
ഞാൻ യഹോവയോട് ഉറക്കെ നിലവിളിക്കുന്നു;
ഞാൻ ഉച്ചത്തിൽ യഹോവയോട് പ്രാർത്ഥിക്കുന്നു.
ദൈവത്തിന്റെ സന്നിധിയിൽ ഞാൻ എന്റെ സങ്കടം പകരുന്നു;
എന്റെ കഷ്ടത ഞാൻ കർത്താവിനെ ബോധിപ്പിക്കുന്നു.
എന്റെ ആത്മാവ് എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുമ്പോൾ
അവിടുന്ന് എന്റെ പാത അറിയുന്നു.
ഞാൻ നടക്കുന്ന പാതയിൽ അവർ എനിക്ക് ഒരു കെണി ഒളിച്ചുവച്ചിരിക്കുന്നു.
എന്റെ വലത്തുഭാഗത്തേക്ക് നോക്കി കാണണമേ;
എന്നെ ശ്രദ്ധിക്കുന്നവൻ ആരുമില്ലല്ലോ.
ശരണം എനിക്ക് നഷ്ടമായിരിക്കുന്നു;
എന്റെ പ്രാണനുവേണ്ടി ആരും കരുതുന്നില്ല.
യഹോവേ, ഞാൻ അങ്ങയോടു നിലവിളിച്ചു;
“അവിടുന്ന് എന്റെ സങ്കേതവും ജീവനുള്ളവരുടെ ദേശത്ത്
എന്റെ ഓഹരിയും ആകുന്നു” എന്ന് ഞാൻ പറഞ്ഞു.
എന്റെ നിലവിളിക്ക് ചെവിതരണമേ.
ഞാൻ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു;
എന്നെ ഉപദ്രവിക്കുന്നവർ എന്നിലും ബലവാന്മാരാകയാൽ
അവരുടെ കൈയിൽനിന്ന് എന്നെ വിടുവിക്കണമേ.
ഞാൻ അങ്ങയുടെ നാമത്തിന് സ്തോത്രം ചെയ്യുവാൻ
എന്റെ പ്രാണനെ കാരാഗൃഹത്തിൽനിന്നു പുറപ്പെടുവിക്കണമേ;
അങ്ങ് എനിക്ക് ഉപകാരം ചെയ്തിരിക്കുകയാൽ
നീതിമാന്മാർ എന്റെ ചുറ്റം വന്നുകൂടും.