143
ദാവീദിന്റെ ഒരു സങ്കീർത്തനം.
യഹോവേ, എന്റെ പ്രാർത്ഥന കേട്ട്, എന്റെ വിനീത അഭ്യർത്ഥനകൾക്ക് ചെവിതരണമേ;
അങ്ങയുടെ വിശ്വസ്തതയാലും നീതിയാലും എനിക്കുത്തരമരുളണമേ.
അടിയനെ ന്യായവിസ്താരത്തിൽ പ്രവേശിപ്പിക്കരുതേ;
ജീവനുള്ളവൻ ആരും തിരുസന്നിധിയിൽ നീതിമാനാകുകയില്ലല്ലോ.
ശത്രു എന്റെ പ്രാണനെ ഉപദ്രവിച്ചിരിക്കുന്നു;
അവൻ എന്നെ നിലത്തിട്ട് തകർത്തിരിക്കുന്നു;
പണ്ടുതന്നെ മരിച്ചവരെപ്പോലെ അവൻ എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു.
ആകയാൽ എന്റെ മനസ്സ് എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുന്നു;
എന്റെ ഹൃദയം എന്റെ ഉള്ളിൽ സ്തംഭിച്ചിരിക്കുന്നു.
ഞാൻ പണ്ടത്തെ നാളുകൾ ഓർക്കുന്നു;
അങ്ങയുടെ സകലപ്രവൃത്തികളെയും ഞാൻ ധ്യാനിക്കുന്നു;
അങ്ങയുടെ കൈകളുടെ പ്രവൃത്തിയെപ്പറ്റി ഞാൻ ചിന്തിക്കുന്നു.
ഞാൻ എന്റെ കൈകൾ അങ്ങയിലേക്കു മലർത്തുന്നു;
വരണ്ട നിലംപോലെ എന്റെ പ്രാണൻ അങ്ങേയ്ക്കായി ദാഹിക്കുന്നു.
സേലാ.
യഹോവേ, വേഗം എനിക്ക് ഉത്തരമരുളണമേ;
എന്റെ ആത്മാവ് ക്ഷീണിക്കുന്നു.
ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിക്കുവാൻ
അങ്ങയുടെ മുഖം എനിക്ക് മറയ്ക്കരുതേ.
രാവിലെ അങ്ങയുടെ ആർദ്രകരുണയെപ്പറ്റി എന്നെ കേൾപ്പിക്കണമേ;
ഞാൻ അങ്ങയിൽ ആശ്രയിക്കുന്നുവല്ലോ;
ഞാൻ നടക്കേണ്ട വഴി എന്നെ അറിയിക്കണമേ;
ഞാൻ എന്റെ ഉള്ളം അങ്ങയിലേക്ക് ഉയർത്തുന്നുവല്ലോ.
യഹോവേ, എന്റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ വിടുവിക്കണമേ;
അങ്ങയുടെ അടുക്കൽ ഞാൻ സങ്കേതത്തിനായി വരുന്നു.
10 അങ്ങയുടെ ഇഷ്ടം ചെയ്യുവാൻ എന്നെ പഠിപ്പിക്കണമേ.
അങ്ങ് എന്റെ ദൈവമാകുന്നുവല്ലോ;
അങ്ങയുടെ നല്ല ആത്മാവ് നേരായ മാർഗ്ഗത്തിൽ എന്നെ നടത്തുമാറാകട്ടെ.
11 യഹോവേ, അങ്ങയുടെ നാമംനിമിത്തം എന്നെ ജീവിപ്പിക്കണമേ;
അങ്ങയുടെ നീതിയാൽ എന്റെ പ്രാണനെ കഷ്ടതയിൽനിന്ന് ഉദ്ധരിക്കണമേ.
12 അങ്ങയുടെ ദയയാൽ എന്റെ ശത്രുക്കളെ സംഹരിക്കണമേ;
എന്റെ പ്രാണനെ പീഡിപ്പിക്കുന്ന എല്ലാവരെയും നശിപ്പിക്കണമേ;
ഞാൻ അങ്ങയുടെ ദാസൻ ആകുന്നുവല്ലോ.