3
മകനേ, എന്റെ ഉപദേശം മറക്കരുതു;
നിന്റെ ഹൃദയം എന്റെ കല്പനകളെ കാത്തുകൊള്ളട്ടെ.
അവ ദീർഘായുസ്സും ജീവകാലവും
സമാധാനവും നിനക്കു വർദ്ധിപ്പിച്ചുതരും.
ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുതു;
അവയെ നിന്റെ കഴുത്തിൽ കെട്ടിക്കൊൾക;
നിന്റെ ഹൃദയത്തിന്റെ പലകയിൽ എഴുതിക്കൊൾക.
ലൂക്കൊസ് 2:52അങ്ങനെ നീ ദൈവത്തിന്നും മനുഷ്യർക്കും ബോദ്ധ്യമായ
ലാവണ്യവും സൽബുദ്ധിയും പ്രാപിക്കും.
പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക;
സ്വന്ത വിവേകത്തിൽ ഊന്നരുതു.
നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക;
അവൻ നിന്റെ പാതകളെ നേരെയാക്കും;
റോമർ 12:16നിനക്കു തന്നേ നീ ജ്ഞാനിയായ്തോന്നരുതു;
യഹോവയെ ഭയപ്പെട്ടു ദോഷം വിട്ടുമാറുക.
അതു നിന്റെ നാഭിക്കു ആരോഗ്യവും
അസ്ഥികൾക്കു തണുപ്പും ആയിരിക്കും.
യഹോവയെ നിന്റെ ധനംകൊണ്ടും
എല്ലാവിളവിന്റെയും ആദ്യഫലംകൊണ്ടും ബഹുമാനിക്ക.
10 അങ്ങനെ നിന്റെ കളപ്പുരകൾ സമൃദ്ധിയായി നിറയും;
നിന്റെ ചക്കുകളിൽ വീഞ്ഞു കവിഞ്ഞൊഴുകും.
11  ഇയ്യോബ് 5:17; എബ്രായർ 12:5,6മകനേ, യഹോവയുടെ ശിക്ഷയെ നിരസിക്കരുതു;
അവന്റെ ശാസനയിങ്കൽ മുഷികയും അരുതു.
12  വെളിപ്പാടു 3:19അപ്പൻ ഇഷ്ടപുത്രനോടു ചെയ്യുന്നതുപോലെ
യഹോവ താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.
13 ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും
വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാൻ.
14 അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും
അതിന്റെ ലാഭം തങ്കത്തിലും നല്ലതു.
15 അതു മുത്തുകളിലും വിലയേറിയതു;
നിന്റെ മനോഹരവസ്തുക്കൾ ഒന്നും അതിന്നു തുല്യമാകയില്ല.
16 അതിന്റെ വലങ്കയ്യിൽ ദീർഘായുസ്സും
ഇടങ്കയ്യിൽ ധനവും മാനവും ഇരിക്കുന്നു.
17 അതിന്റെ വഴികൾ ഇമ്പമുള്ള വഴികളും
അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു.
18 അതിനെ പിടിച്ചുകൊള്ളുന്നവർക്കു അതു ജീവ വൃക്ഷം;
അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാന്മാർ.
19 ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു;
വിവേകത്താൽ അവൻ ആകാശത്തെ ഉറപ്പിച്ചു.
20 അവന്റെ പരിജ്ഞാനത്താൽ ആഴങ്ങൾ പിളർന്നു;
മേഘങ്ങൾ മഞ്ഞു പൊഴിക്കുന്നു.
21 മകനേ, ജ്ഞാനവും വകതിരിവും കാത്തുകൊൾക;
അവ നിന്റെ ദൃഷ്ടിയിൽനിന്നു മാറിപ്പോകരുതു.
22 അവ നിനക്കു ജീവനും
നിന്റെ കഴുത്തിന്നു അലങ്കാരവും ആയിരിക്കും.
23 അങ്ങനെ നീ നിർഭയമായി വഴിയിൽ നടക്കും;
നിന്റെ കാൽ ഇടറുകയുമില്ല.
24 നീ കിടപ്പാൻ പോകുമ്പോൾ നിനക്കു പേടി ഉണ്ടാകയില്ല;
കിടക്കുമ്പോൾ നിന്റെ ഉറക്കം സുഖകരമായിരിക്കും.
25 പെട്ടെന്നുള്ള പേടിഹേതുവായും
ദുഷ്ടന്മാർക്കു വരുന്ന നാശംനിമിത്തവും നീ ഭയപ്പെടുകയില്ല.
26 യഹോവ നിന്റെ ആശ്രയമായിരിക്കും;
അവൻ നിന്റെ കാൽ കുടുങ്ങാതവണ്ണം കാക്കും.
27 നന്മ ചെയ്‌വാൻ നിനക്കു പ്രാപ്തിയുള്ളപ്പോൾ
അതിന്നു യോഗ്യന്മാരായിരിക്കുന്നവർക്കു ചെയ്യാതിരിക്കരുതു.
28 നിന്റെ കയ്യിൽ ഉള്ളപ്പോൾ കൂട്ടുകാരനോടു:
പോയിവരിക, നാളെത്തരാം എന്നു പറയരുതു.
29 കൂട്ടുകാരൻ സമീപേ നിർഭയം വസിക്കുമ്പോൾ,
അവന്റെ നേരെ ദോഷം നിരൂപിക്കരുതു.
30 നിനക്കു ഒരു ദോഷവും ചെയ്യാത്ത മനുഷ്യനോടു
നീ വെറുതെ ശണ്ഠയിടരുതു.
31 സാഹസക്കാരനോടു നീ അസൂയപ്പെടരുതു;
അവന്റെ വഴികൾ ഒന്നും തിരഞ്ഞെടുക്കയുമരുതു.
32 വക്രതയുള്ളവൻ യഹോവെക്കു വെറുപ്പാകുന്നു;
നീതിമാന്മാർക്കോ അവന്റെ സഖ്യത ഉണ്ടു.
33 യഹോവയുടെ ശാപം ദുഷ്ടന്റെ വീട്ടിൽ ഉണ്ടു;
നീതിമാന്മാരുടെ വാസസ്ഥലത്തെയോ അവൻ അനുഗ്രഹിക്കുന്നു.
34  യാക്കോബ് 4:6; 1. പത്രൊസ് 5:5പരിഹാസികളെ അവൻ പരിഹസിക്കുന്നു;
എളിയവർക്കോ അവൻ കൃപ നല്കുന്നു.
35 ജ്ഞാനികൾ ബഹുമാനത്തെ അവകാശമാക്കും;
ഭോഷന്മാരുടെ ഉയർച്ചയോ അപമാനം തന്നേ.

3:4 ലൂക്കൊസ് 2:52

3:7 റോമർ 12:16

3:11 ഇയ്യോബ് 5:17; എബ്രായർ 12:5,6

3:12 വെളിപ്പാടു 3:19

3:34 യാക്കോബ് 4:6; 1. പത്രൊസ് 5:5