4
മക്കളേ, അപ്പന്റെ പ്രബോധനം കേട്ടു
വിവേകം പ്രാപിക്കേണ്ടതിന്നു ശ്രദ്ധിപ്പിൻ.
ഞാൻ നിങ്ങൾക്കു സൽബുദ്ധി ഉപദേശിച്ചുതരുന്നു;
എന്റെ ഉപദേശം നിങ്ങൾ ഉപേക്ഷിക്കരുതു.
ഞാൻ എന്റെ അപ്പന്നു മകനും
എന്റെ അമ്മെക്കു ഓമനയും ഏകപുത്രനും ആയിരുന്നു;
അവൻ എന്നെ പഠിപ്പിച്ചു, എന്നോടു പറഞ്ഞതു:
എന്റെ വചനങ്ങളെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊൾക;
എന്റെ കല്പനകളെ പ്രമാണിച്ചു ജീവിക്ക.
ജ്ഞാനം സമ്പാദിക്ക: വിവേകം നേടുക; മറക്കരുതു;
എന്റെ വചനങ്ങളെ വിട്ടുമാറുകയുമരുതു.
അതിനെ ഉപേക്ഷിക്കരുതു; അതു നിന്നെ കാക്കും;
അതിൽ പ്രിയം വെക്കുക; അതു നിന്നെ സൂക്ഷിക്കും;
ജ്ഞാനംതന്നേ പ്രധാനം; ജ്ഞാനം സമ്പാദിക്ക;
നിന്റെ സകലസമ്പാദ്യത്താലും വിവേകം നേടുക.
അതിനെ ഉയർത്തുക; അതു നിന്നെ ഉയർത്തും;
അതിനെ ആലിംഗനം ചെയ്താൽ അതു നിനക്കു മാനം വരുത്തും.
അതു നിന്റെ തലയെ അലങ്കാരമാല അണിയിക്കും;
അതു നിന്നെ ഒരു മഹത്വകിരീടം ചൂടിക്കും.
10 മകനേ കേട്ടു എന്റെ വചനങ്ങളെ കൈക്കൊൾക;
എന്നാൽ നിനക്കു ദീർഘായുസ്സുണ്ടാകും.
11 ജ്ഞാനത്തിന്റെ മാർഗ്ഗം ഞാൻ നിന്നെ ഉപദേശിക്കുന്നു;
നേരെയുള്ള പാതയിൽ ഞാൻ നിന്നെ നടത്തുന്നു.
12 നടക്കുമ്പോൾ നിന്റെ കാലടിക്കു ഇടുക്കം വരികയില്ല;
ഓടുമ്പോൾ നീ ഇടറുകയുമില്ല.
13 പ്രബോധനം മുറുകെ പിടിക്ക; വിട്ടുകളയരുതു;
അതിനെ കാത്തുകൊൾക, അതു നിന്റെ ജീവനല്ലോ.
14 ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുതു;
ദുർജ്ജനത്തിന്റെ വഴിയിൽ നടക്കയുമരുതു;
15 അതിനോടു അകന്നുനില്ക്ക; അതിൽ നടക്കരുതു;
അതു വിട്ടുമാറി കടന്നുപോക.
16 അവർ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല;
വല്ലവരെയും വീഴിച്ചിട്ടല്ലാതെ അവർക്കു ഉറക്കം വരികയില്ല.
17 ദുഷ്ടതയുടെ ആഹാരംകൊണ്ടു അവർ ഉപജീവിക്കുന്നു;
ബലാല്ക്കാരത്തിന്റെ വീഞ്ഞു അവർ പാനം ചെയ്യുന്നു.
18 നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ;
അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു.
19 ദുഷ്ടന്മാരുടെവഴി അന്ധകാരംപോലെയാകുന്നു;
ഏതിങ്കൽ തട്ടി വീഴും എന്നു അവർ അറിയുന്നില്ല.
20 മകനേ, എന്റെ വചനങ്ങൾക്കു ശ്രദ്ധതരിക;
എന്റെ മൊഴികൾക്കു നിന്റെ ചെവി ചായിക്ക.
21 അവ നിന്റെ ദൃഷ്ടിയിൽനിന്നു മാറിപ്പോകരുതു;
നിന്റെ ഹൃദയത്തിന്റെ നടുവിൽ അവയെ സൂക്ഷിച്ചുവെക്കുക.
22 അവയെ കിട്ടുന്നവർക്കു അവ ജീവനും
അവരുടെ സർവ്വദേഹത്തിന്നും സൗഖ്യവും ആകുന്നു.
23 സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക;
ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു.
24 വായുടെ വക്രത നിങ്കൽനിന്നു നീക്കിക്കളക;
അധരങ്ങളുടെ വികടം നിങ്കൽനിന്നകറ്റുക.
25 നിന്റെ കണ്ണു നേരെ നോക്കട്ടെ;
നിന്റെ കണ്ണിമ ചൊവ്വെ മുമ്പോട്ടു മിഴിക്കട്ടെ.
26  എബ്രായർ 12:13നിന്റെ കാലുകളുടെ പാതയെ നിരപ്പാക്കുക;
നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.
27 ഇടത്തോട്ടോ വലത്തോട്ടോ തിരിയരുതു;
നിന്റെ കാലിനെ ദോഷം വിട്ടകലുമാറാക്കുക.

4:26 എബ്രായർ 12:13