13
ഇസ്രായേലിനെതിരേ യഹോവയുടെ കോപം
എഫ്രയീം സംസാരിച്ചപ്പോൾ ജനത്തിനു വിറയലുണ്ടായി;
അവൻ ഇസ്രായേലിൽ ഉന്നതനായിരുന്നു.
എന്നാൽ ബാലിനെ നമസ്കരിച്ച് കുറ്റക്കാരനാകുകനിമിത്തം അവൻ മരിച്ചു.
ഇപ്പോൾ അവർ അധികമധികം പാപംചെയ്യുന്നു;
അവർ തങ്ങളുടെ വെള്ളികൊണ്ടു വിഗ്രഹങ്ങളെയും
വൈദഗ്ദ്ധ്യമാർന്ന കൊത്തുപണിയായി ബിംബങ്ങളെയും അവർക്കായി ഉണ്ടാക്കി.
അതെല്ലാം കൊത്തുപണിക്കാരുടെ കലാസൃഷ്ടിതന്നെ.
“അവർ നരബലി നടത്തുന്നു!
കാളക്കിടാവിന്റെ വിഗ്രഹങ്ങളെ ചുംബിക്കുന്നു!”
എന്ന് അവരെക്കുറിച്ച് പറയുന്നു.
അതുകൊണ്ട് അവർ, പ്രഭാതത്തിലെ മൂടൽമഞ്ഞുപോലെയും
അപ്രത്യക്ഷമാകുന്ന മഞ്ഞുതുള്ളിപോലെയും
മെതിക്കളത്തിൽ കാറ്റുപാറ്റുന്ന പതിരുപോലെയും
ജനാലയിലൂടെ പുറത്തുവരുന്ന പുകപോലെയും ആയിരിക്കും.
 
“എന്നാൽ, ഈജിപ്റ്റുദേശംമുതൽ
നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു.
ഞാനല്ലാതെ മറ്റൊരു ദൈവത്തെ നീ അറിയരുത്,
ഞാനല്ലാതെ വേറൊരു രക്ഷകനും ഇല്ല.
മരുഭൂമിയിൽ എരിവെയിലിന്റെ ദേശത്തു
ഞാൻ നിനക്കുവേണ്ടി കരുതി.
ഞാൻ അവരെ പോഷിപ്പിച്ചപ്പോൾ അവർ തൃപ്തരായി;
തൃപ്തരായപ്പോൾ അവർ അഹങ്കാരികളായി,
അക്കാരണത്താൽ അവർ എന്നെ മറന്നുകളഞ്ഞു.
അതുകൊണ്ട്, ഞാൻ സിംഹത്തെപ്പോലെ അവരുടെമേൽ ചാടിവീഴും,
പുള്ളിപ്പുലിയെപ്പോലെ ഞാൻ വഴിയരികിൽ പതിയിരിക്കും.
കുട്ടികൾ നഷ്ടപ്പെട്ട കരടിയെപ്പോലെ
ഞാൻ അവരെ ആക്രമിച്ച് അവരുടെ ഹൃദയം ചീന്തിക്കളയും;
ഒരു സിംഹത്തെപ്പോലെ ഞാൻ അവരെ വിഴുങ്ങും—
ഒരു വന്യമൃഗം അവരെ ചീന്തിക്കളയും.
 
“ഇസ്രായേലേ, നീ നിന്റെ സഹായകനായ എന്നോട് എതിർത്തുനിൽക്കുന്നതുകൊണ്ട്,
നീ നശിപ്പിക്കപ്പെടാൻ പോകുന്നു.
10 നിന്നെ രക്ഷിക്കാൻ നിന്റെ രാജാവ് എവിടെ?
‘എനിക്ക് ഒരു രാജാവിനെയും പ്രഭുക്കന്മാരെയും തരിക’
എന്നു നീ പറഞ്ഞ,
നിന്റെ പട്ടണത്തിലെ ഭരണാധിപന്മാരെല്ലാം എവിടെ?
11 അതുകൊണ്ട്, ഞാൻ എന്റെ കോപത്തിൽ നിനക്ക് ഒരു രാജാവിനെ നൽകി,
എന്റെ ക്രോധത്തിൽ ഞാൻ അവനെ എടുത്തുകളഞ്ഞു.
12 എഫ്രയീമിന്റെ കുറ്റങ്ങൾ സംഗ്രഹിച്ചും
അവന്റെ പാപങ്ങൾ രേഖപ്പെടുത്തിയും വെച്ചിരിക്കുന്നു.
13 പ്രസവവേദനയുള്ള സ്ത്രീയുടെ വേദന അവനുണ്ടാകുന്നു,
എന്നാൽ അവൻ ബുദ്ധിയില്ലാത്ത മകൻ;
സമയമാകുമ്പോൾ
അവൻ ഗർഭപാത്രത്തിൽനിന്നു പുറത്തുവരുന്നില്ല.
 
14 “ഞാൻ അവരെ പാതാളത്തിൽനിന്ന് വീണ്ടെടുക്കും;
മരണത്തിൽനിന്ന് ഞാൻ അവരെ വിടുവിക്കും.
മരണമേ, നിന്റെ ബാധകൾ എവിടെ?
പാതാളമേ, നിന്റെ സംഹാരം എവിടെ?
 
“എനിക്ക് ഒരു സഹതാപവും ഉണ്ടാകുകയില്ല.
15 അവൻ തന്റെ സഹോദരന്മാരുടെ മധ്യത്തിൽ സമ്പന്നനായിരുന്നാലും,
യഹോവയുടെ അടുക്കൽനിന്ന് ഒരു കിഴക്കൻകാറ്റ് ആഞ്ഞടിക്കും
മരുഭൂമിയിൽനിന്ന് അതു വീശും.
അവന്റെ വസന്തം വരികയില്ല;
അവന്റെ കിണർ വറ്റിപ്പോകും.
അവന്റെ വിലപിടിപ്പുള്ള സകലവസ്തുക്കളുടെയും
കലവറ കൊള്ളയടിക്കപ്പെടും.
16 ശമര്യയിലെ ജനം അവരുടെ അപരാധത്തിന്റെ പരിണതഫലം അനുഭവിക്കണം,
കാരണം, അവർ തങ്ങളുടെ ദൈവത്തിനെതിരേ മത്സരിച്ചു.
അവർ വാളിനാൽ വീഴും;
അവരുടെ കുഞ്ഞുങ്ങൾ തറയിൽ അടിച്ചുതകർക്കപ്പെടും,
അവരുടെ ഗർഭിണികളുടെ ഉദരം പിളർക്കപ്പെടും.”