വിലാപങ്ങൾ
1
* ഈ പുസ്തകത്തിലെ ഓരോ വാക്യവും മൂന്നാം അധ്യായത്തിലെ ഓരോ മൂന്നു വാക്യങ്ങൾ വീതവും എബ്രായഭാഷയിലെ അക്ഷരമാലാക്രമത്തിൽ ആരംഭിക്കുന്നു. ഒരിക്കൽ ജനനിബിഡമായിരുന്ന നഗരം,
എങ്ങനെ വിജനമായിപ്പോയി!
ഒരിക്കൽ രാഷ്ട്രങ്ങളുടെ മധ്യേ ശ്രേഷ്ഠയായിരുന്നവൾ
എങ്ങനെ വിധവയായിപ്പോയി!
പ്രവിശ്യകളുടെ റാണിയായിരുന്നവൾ
ഇതാ അടിമയായിരിക്കുന്നു!
 
രാത്രിയിൽ അവൾ ദുഃഖത്തോടെ കരഞ്ഞുകൊണ്ടിരുന്നു;
അവളുടെ കവിൾത്തടങ്ങൾ കണ്ണുനീർ ഒഴുക്കുന്നു.
അവളുടെ പ്രേമഭാജനങ്ങളിൽ
അവളെ ആശ്വസിപ്പിക്കാൻ ഒരുവനുമില്ല.
അവളുടെ സ്നേഹിതരെല്ലാം അവളെ തള്ളിപ്പറഞ്ഞിരിക്കുന്നു;
അവരെല്ലാം അവളുടെ ശത്രുക്കളായിത്തീർന്നു.
 
കഷ്ടതയ്ക്കും കഠിനാധ്വാനത്തിനുംശേഷം
യെഹൂദാ പ്രവാസത്തിലേക്കുപോയിരിക്കുന്നു.
ജനതകളുടെ മധ്യേ അവൾ വസിക്കുന്നു;
വിശ്രമത്തിനിടം കണ്ടെത്തുന്നതുമില്ല.
അവളുടെ പിന്നാലെ ചെന്നവർ അവളുടെ ദുരിതകാലത്തിൽത്തന്നെ
അവളെ പിന്നിലാക്കിയിരിക്കുന്നു.
 
സീയോനിലേക്കുള്ള പാതകൾ വിലപിക്കുന്നു,
കാരണം ആരും അവളുടെ നിർദിഷ്ട ഉത്സവങ്ങൾക്ക് വരുന്നില്ല.
അവളുടെ പ്രവേശനകവാടങ്ങളെല്ലാം ശൂന്യമാണ്,
അവളുടെ പുരോഹിതന്മാർ വിലപിക്കുന്നു,
അവളുടെ കന്യകമാർ നെടുവീർപ്പിടുന്നു,
അവളാകട്ടെ തീവ്രവേദനയിലും ആയിരിക്കുന്നു.
 
അവളുടെ ശത്രുക്കൾ അവളുടെ യജമാനന്മാരായിത്തീർന്നു;
അവളുടെ ശത്രുക്കൾ സ്വസ്ഥതയോടെ കഴിയുന്നു.
അവളുടെ അനവധി പാപങ്ങൾനിമിത്തം
യഹോവ അവൾക്ക് കഷ്ടത വരുത്തിയിരിക്കുന്നു.
അവളുടെ മക്കൾ പ്രവാസത്തിലേക്കുപോയിരിക്കുന്നു,
ശത്രുക്കളുടെമുന്നിൽ തടവുകാരായിത്തന്നെ.
 
സീയോൻപുത്രിയുടെ പ്രതാപമെല്ലാം
അവളെ വിട്ടുപോയിരിക്കുന്നു.
അവളുടെ പ്രഭുക്കന്മാർ
പുൽമേടു കാണാത്ത മാനുകൾപോലെ;
അവരെ പിൻതുടരുന്ന ശത്രുക്കളുടെമുന്നിൽ
അവർ അവശരായി ഓടി.
 
കഷ്ടതയുടെയും അലച്ചിലിന്റെയും ദിനങ്ങളിൽ
ജെറുശലേം പുരാതനകാലങ്ങളിൽ തനിക്കുണ്ടായിരുന്ന
എല്ലാ നിക്ഷേപങ്ങളെയുംകുറിച്ച് ഓർക്കുന്നു.
അവളുടെ ജനങ്ങൾ ശത്രുകരങ്ങളിൽ വീണുപോയപ്പോൾ,
അവളെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല.
അവളുടെ ശത്രുക്കൾ അവളെ നോക്കി,
അവളുടെ നാശത്തിൽ അവളെ പരിഹസിച്ചു.
 
ജെറുശലേം വലിയ പാപംചെയ്തു,
അവൾ അങ്ങനെ മലിനയായിത്തീർന്നിരിക്കുന്നു.
അവളെ ബഹുമാനിച്ചിരുന്നവരെല്ലാം അവളെ നിന്ദിക്കുന്നു,
കാരണം അവരെല്ലാം അവളുടെ നഗ്നതകണ്ടല്ലോ;
അവളാകട്ടെ ഞരക്കത്തോടെ
മുഖംതിരിക്കുന്നു.
 
അവളുടെ അശുദ്ധി അവളുടെ വസ്ത്രത്തിൽ പറ്റിയിരിക്കുന്നു;
അവൾ അവളുടെ ഭാവിയെക്കുറിച്ചു ചിന്തിച്ചതുമില്ല.
അവളുടെ പതനം ഭയങ്കരമായിരുന്നു;
അവളെ ആശ്വസിപ്പിക്കാൻ ആരും ഉണ്ടായിരുന്നില്ല.
“യഹോവേ, എന്റെ കഷ്ടത നോക്കണമേ,
കാരണം എന്റെ ശത്രു ജയിച്ചിരിക്കുന്നു.”
 
10 ശത്രു അവളുടെ സകലനിക്ഷേപങ്ങളിന്മേലും
കൈവെച്ചിരിക്കുന്നു;
യെഹൂദേതരരായ ജനതകൾ,
അങ്ങയുടെ മന്ദിരത്തിൽ പ്രവേശിക്കരുതെന്ന്
അങ്ങു വിലക്കിയവർതന്നെ,
അവളുടെ വിശുദ്ധസ്ഥലത്ത് പ്രവേശിക്കുന്നത് അവൾ കണ്ടു.
 
11 അപ്പംതേടി അലഞ്ഞുകൊണ്ട്
അവളുടെ ജനം ഞരങ്ങുന്നു;
അവർ തങ്ങളുടെ ജീവൻ നിലനിർത്താനുള്ള ഭക്ഷണത്തിനായി
തങ്ങളുടെ അമൂല്യ നിക്ഷേപങ്ങൾ മാറ്റക്കച്ചവടംചെയ്യുന്നു.
“നോക്കണമേ, യഹോവേ, കരുതണമേ,
ഞാൻ നിന്ദിതയായിരിക്കുന്നല്ലോ.”
 
12 “കടന്നുപോകുന്നവരേ, ഇതു നിങ്ങൾക്ക് ഏതുമില്ലയോ?
ചുറ്റുമൊന്നു നോക്കിക്കാണുക.
യഹോവ തന്റെ
ഉഗ്രകോപത്തിന്റെ ദിവസത്തിൽ
എനിക്ക് വരുത്തിയ
ദുഃഖംപോലൊരു ദുഃഖമുണ്ടോ?
 
13 “ഉയരത്തിൽനിന്ന് അവിടന്ന് അഗ്നി അയച്ചു,
എന്റെ അസ്ഥികളിലേക്കുതന്നെ അത് കടന്നുപിടിച്ചു.
അവിടന്ന് എന്റെ കാലുകൾക്ക് ഒരു വല വിരിച്ച്
എന്നെ പിന്തിരിപ്പിച്ചുകളഞ്ഞു.
അവിടന്ന് എന്നെ ശൂന്യമാക്കി,
ദിവസം മുഴുവൻ എന്നെ അസ്തപ്രജ്ഞയാക്കിയിരിക്കുന്നു.
 
14 “എന്റെ പാപങ്ങൾ ഒരു നുകത്തോടു ബന്ധിക്കപ്പെട്ടിരിക്കുന്നു; ചി.കൈ.പ്ര. അവിടന്ന് എന്റെ പാപങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.
അവിടത്തെ കരങ്ങളാൽ അവയെ ഒന്നിച്ചു പിണച്ചിരിക്കുന്നു.
അവ എന്റെ കഴുത്തിന്മേൽ അമർന്നു,
കർത്താവ് എന്റെ ശക്തി ക്ഷയിപ്പിച്ചിരിക്കുന്നു.
എനിക്ക് എതിർത്തുനിൽക്കാൻ കഴിയാത്തവർക്ക്
അവിടന്ന് എന്നെ കൈമാറിയിരിക്കുന്നു.
 
15 “എന്റെ എല്ലാ പോരാളികളെയും
കർത്താവ് നിരസിച്ചിരിക്കുന്നു;
എന്റെ യുവവീരന്മാരെ തകർക്കുന്നതിന്
അവിടന്ന് എനിക്കെതിരേ ഒരു സൈന്യത്തെ വിളിച്ചുവരുത്തി.
കർത്താവ് അവിടത്തെ മുന്തിരിച്ചക്കിൽ
യെഹൂദയുടെ കന്യകയായ മകളെ ചവിട്ടിമെതിക്കുന്നു.
 
16 “അതുകൊണ്ടാണ് ഞാൻ കരയുന്നത്,
എന്റെ കണ്ണുകളിൽ കണ്ണുനീർ കവിഞ്ഞൊഴുകുകയും ചെയ്യുന്നു.
എന്നെ ആശ്വസിപ്പിക്കാൻ ആരും എനിക്കരികിലില്ല,
എന്റെ പ്രാണനെ വീണ്ടെടുക്കാനും ആരുമില്ല.
എന്റെ മക്കൾ അഗതികളാണ്,
കാരണം ശത്രു എന്നെ കീഴടക്കിയിരിക്കുന്നു.”
 
17 സീയോൻ അവളുടെ കരങ്ങൾ നീട്ടുന്നു,
എങ്കിലും അവളെ ആശ്വസിപ്പിക്കാൻ ആരുമില്ല.
തന്റെ അയൽവാസികൾ തനിക്ക് ശത്രുക്കളാകുമെന്ന്
യഹോവ യാക്കോബിനോട് ശപഥംചെയ്തു;
ജെറുശലേം അവർക്കിടയിൽ
ഒരു മലിനവസ്തുവായി മാറിയിരിക്കുന്നു.
 
18 “യഹോവ നീതിമാനാകുന്നു,
എന്നിട്ടും അവിടത്തെ ആജ്ഞ ഞാൻ ധിക്കരിച്ചു.
സർവജനതകളുമേ, നിങ്ങൾ ശ്രദ്ധിക്കുക
എന്റെ കഷ്ടത നിങ്ങൾ കാണുക.
എന്റെ യുവാക്കളും കന്യകമാരും
പ്രവാസത്തിൽ പോയിരിക്കുന്നു.
 
19 “ഞാൻ എന്റെ സഖ്യദേശങ്ങളെ വിളിച്ചു,
എന്നാൽ അവർ എന്നെ ഒറ്റിക്കൊടുത്തിരിക്കുന്നു.
എന്റെ പുരോഹിതന്മാരും ഗോത്രത്തലവന്മാരും
ജീവൻ നിലനിർത്തുന്നതിന്
ഭക്ഷണം തേടുന്നതിനിടയിൽ
നഗരത്തിൽ പട്ടുപോയിരിക്കുന്നു.
 
20 “യഹോവേ നോക്കണമേ, ഞാൻ വിഷമത്തിലായി!
ഉള്ളിൽ എനിക്ക് അതിവേദനയാണ്,
എന്റെ ഹൃദയം അസ്വസ്ഥമാണ്,
ഞാൻ അത്യന്തം നിഷേധിയായിരുന്നല്ലോ.
പുറമേ വാൾ വിലാപം വിതയ്ക്കുന്നു;
ഉള്ളിലോ മരണംമാത്രവും.
 
21 “ജനങ്ങൾ എന്റെ ഞരക്കം കേട്ടു,
എങ്കിലും എന്നെ ആശ്വസിപ്പിക്കാൻ ആരും ഉണ്ടായിരുന്നില്ല.
എന്റെ ശത്രുക്കൾ എല്ലാം എന്റെ തീവ്രദുഃഖത്തെക്കുറിച്ച് കേട്ടിരിക്കുന്നു;
അങ്ങയുടെ പ്രവൃത്തിയിൽ അവർ ഉല്ലസിക്കുന്നു.
അവരും എന്നെപ്പോലെ ആകേണ്ടതിന്
അങ്ങു കൽപ്പിച്ച ദിവസം അങ്ങു വരുത്തണമേ.
 
22 “അവരുടെ എല്ലാ ദുഷ്ടതയും അങ്ങയുടെമുമ്പിൽ വരട്ടെ;
എന്റെ പാപങ്ങൾനിമിത്തം
എന്നോട് ചെയ്തതുപോലെ,
അവരോടും ചെയ്യുക.
എന്റെ നിശ്വാസങ്ങൾ ബഹുലവും
എന്റെ ഹൃദയം തളർന്നുമിരിക്കുന്നു.”
 
 

*^ ഈ പുസ്തകത്തിലെ ഓരോ വാക്യവും മൂന്നാം അധ്യായത്തിലെ ഓരോ മൂന്നു വാക്യങ്ങൾ വീതവും എബ്രായഭാഷയിലെ അക്ഷരമാലാക്രമത്തിൽ ആരംഭിക്കുന്നു.

1:14 ചി.കൈ.പ്ര. അവിടന്ന് എന്റെ പാപങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.