2
അവിടത്തെ കോപമേഘംകൊണ്ട്
കർത്താവ് സീയോൻപുത്രിയെ ആവരണംചെയ്തത് എങ്ങനെ!
അവിടന്ന് ഇസ്രായേലിന്റെ മഹത്ത്വം
ആകാശത്തുനിന്ന് ഭൂമിയിലേക്ക് ചുഴറ്റിയെറിഞ്ഞു;
തന്റെ കോപദിവസത്തിൽ
തന്റെ പാദപീഠം അവിടന്ന് ഓർത്തതുമില്ല.
 
യാക്കോബിന്റെ സകലനിവാസികളെയും
കർത്താവ് ദയകൂടാതെ വിഴുങ്ങിക്കളഞ്ഞു;
അവിടത്തെ ക്രോധത്തിൽ അവിടന്ന്
യെഹൂദാ പുത്രിയുടെ ശക്തികേന്ദ്രങ്ങൾ തകർത്തുകളഞ്ഞു.
അവളുടെ രാജ്യത്തെയും പ്രഭുക്കന്മാരെയും
നിലത്തോളം നിന്ദിതരാക്കിയിരിക്കുന്നു.
 
ഉഗ്രകോപത്തിൽ അവിടന്ന്
ഇസ്രായേലിന്റെ എല്ലാ ശക്തിയും* മൂ.ഭാ. കൊമ്പും മുറിച്ചുമാറ്റി.
ശത്രു പാഞ്ഞടുത്തപ്പോൾ അവിടത്തെ വലങ്കൈ
അവിടന്ന് പിൻവലിച്ചു.
ചുറ്റുമുള്ള എന്തിനെയും ദഹിപ്പിക്കുന്ന ജ്വാലപോലെ
അവിടന്ന് യാക്കോബിനെ ദഹിപ്പിച്ചു.
 
ശത്രു എന്നപോലെ അവിടന്ന് വില്ലുകുലച്ചു;
അവിടത്തെ വലങ്കൈ തയ്യാറായിരിക്കുന്നു.
വൈരി എന്നപോലെ അവിടന്ന് അവരെ വധിച്ചു
കണ്ണിനു കൗതുകം നൽകിയ എല്ലാംവരെയുംതന്നെ;
സീയോൻപുത്രിയുടെ കൂടാരത്തിന്മേൽ അവിടന്ന്
അവിടത്തെ കോപം അഗ്നിപോലെ വർഷിച്ചു.
 
കർത്താവ് ഒരു ശത്രുവിനെപ്പോലെ ആയിരിക്കുന്നു;
അവിടന്ന് ഇസ്രായേലിനെ വിഴുങ്ങി.
അവിടന്ന് അവളുടെ എല്ലാ കൊട്ടാരങ്ങളും വിഴുങ്ങിയിരിക്കുന്നു,
അവളുടെ ശക്തികേന്ദ്രങ്ങൾ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു.
യെഹൂദാപുത്രിക്ക് കരച്ചിലും വിലാപവും
വർധിപ്പിക്കുകയും ചെയ്തിരിക്കുന്നു.
 
അവിടന്ന് തിരുനിവാസത്തെ ഒരു പൂന്തോട്ടംപോലെ നീക്കിക്കളഞ്ഞു;
അവിടന്ന് തന്റെ ഉത്സവസ്ഥലം നശിപ്പിക്കുകയും ചെയ്തു.
യഹോവ സീയോനെ അവളുടെ നിർദിഷ്ട
ഉത്സവങ്ങളും ശബ്ബത്തുകളും മറക്കുമാറാക്കി.
അവിടത്തെ ഉഗ്രകോപത്തിൽ അവിടന്ന്
രാജാവിനെയും പുരോഹിതനെയും നിരാകരിച്ചുകളഞ്ഞു.
 
കർത്താവ് അവിടത്തെ യാഗപീഠത്തെ നിരസിച്ചു
അവിടത്തെ വിശുദ്ധനിവാസത്തെ ഉപേക്ഷിച്ചുമിരിക്കുന്നു.
അവളുടെ കൊട്ടാരമതിലുകളെ അവിടന്ന്
ശത്രുവിന് കൈമാറിയിരിക്കുന്നു;
നിർദിഷ്ട ഉത്സവനാളിൽ എന്നപോലെ
അവർ യഹോവയുടെ മന്ദിരത്തിൽ അട്ടഹാസമുയർത്തി.
 
സീയോൻപുത്രിക്ക് ചുറ്റുമുള്ള മതിൽ
ഇടിച്ചുനിരത്താൻ യഹോവ നിശ്ചയിച്ചു.
അവിടന്ന് അളന്ന് അതിരിട്ടു,
നശീകരണത്തിൽനിന്ന് അവിടത്തെ കൈ പിൻവലിച്ചതുമില്ല.
അവിടന്ന് പ്രതിരോധസന്നാഹങ്ങളെയും കോട്ടകളെയും വിലാപപൂർണമാക്കി;
ഒന്നിച്ച് അവ ശൂന്യമായിപ്പോയി.
 
അവളുടെ കവാടങ്ങൾ മണ്ണിൽ ആഴ്ന്നുപോയി;
അവളുടെ ഓടാമ്പലുകൾ അവിടന്ന് ഒടിക്കുകയും നശിപ്പിക്കുകയും ചെയ്തിരിക്കുന്നു.
അവളുടെ രാജാവും പ്രഭുക്കന്മാരും ജനതകൾക്കിടയിൽ പ്രവാസികളായി,
ന്യായപ്രമാണവും ഇല്ലാതായി,
അവളുടെ പ്രവാചകന്മാർക്ക്
യഹോവയിൽനിന്നു ദർശനങ്ങളും ലഭിക്കാതെയായി.
 
10 സീയോൻപുത്രിയുടെ ഗോത്രത്തലവന്മാർ
തറയിൽ മൗനമായിരിക്കുന്നു;
അവർ തങ്ങളുടെ തലയിൽ പൊടിവാരിയിട്ട്
ചാക്കുശീല അണിഞ്ഞിരിക്കുന്നു.
ജെറുശലേമിലെ കന്യകമാർ
നിലത്തോളം അവരുടെ തല താഴ്ത്തുന്നു.
 
11 കരഞ്ഞു കരഞ്ഞ് എന്റെ കണ്ണുനീർ വറ്റി,
എന്റെ ഉള്ളിൽ ഞാൻ അസഹ്യവേദന അനുഭവിക്കുന്നു;
എന്റെ ഹൃദയം നിലത്തേക്ക് ഒഴുകിപ്പോയി,
എന്റെ ജനം നശിപ്പിക്കപ്പെട്ടിരിക്കുന്നല്ലോ,
ബാലരും ശിശുക്കളും
നഗരവീഥികളിൽ തളർന്നുവീഴുകയും ചെയ്യുന്നു.
 
12 അവർ മുറിവേറ്റവരെപ്പോലെ
നഗരവീഥികളിൽ തളർന്നുവീഴവേ,
അവരുടെ അമ്മമാരുടെ കരങ്ങളിൽ കിടന്ന്
ജീവൻ വെടിയവേ,
“അപ്പവും വീഞ്ഞും എവിടെ?”
എന്ന് അവർ അവരുടെ അമ്മമാരോട് ചോദിക്കുന്നു.
 
13 ഇനി ഞാൻ നിന്നെക്കുറിച്ച് എന്താണു പറയേണ്ടത്?
അല്ലയോ, ജെറുശലേംപുത്രീ,
നിന്നെ എന്തിനോട് ഞാൻ സാദൃശ്യപ്പെടുത്തും?
സീയോന്റെ കന്യാപുത്രി,
നിന്നെ എന്തിനോട് ഉപമിച്ചാൽ
എനിക്കു നിന്നെ ആശ്വസിപ്പിക്കാൻ കഴിയും?
നിന്റെ മുറിവ് ആഴിപോലെ ആഴമേറിയത്,
നിന്നെ സൗഖ്യമാക്കാൻ ആർക്കു കഴിയും?
 
14 നിന്റെ പ്രവാചകന്മാരുടെ ദർശനങ്ങൾ
വ്യാജവും വ്യർഥവും ആയിരുന്നു;
നിന്റെ പ്രവാസത്തെ ഒഴിവാക്കേണ്ടതിന്
അവർ നിന്റെ പാപം തുറന്നുകാട്ടിയില്ല.
അവർ നിനക്കു നൽകിയ വെളിപ്പാടുകൾ
വ്യാജവും വഴിതെറ്റിക്കുന്നതും ആയിരുന്നു.
 
15 നിന്റെ വഴിയിലൂടെ പോകുന്നവർ
നിന്നെ നോക്കി കൈകൊട്ടുന്നു;
ജെറുശലേം പുത്രിയെ
അവർ അപഹസിച്ച് അവരുടെ തലകുലുക്കുന്നു.
“സൗന്ദര്യത്തിന്റെ പൂർണത എന്നും,
സർവഭൂമിയുടെയും ആനന്ദം എന്നും
വിളിക്കപ്പെട്ടിരുന്ന നഗരമോ ഇത്?”
 
16 നിന്റെ ശത്രുക്കളെല്ലാം നിനക്കെതിരേ
മലർക്കെ വായ് തുറക്കുന്നു;
അവർ അപഹസിക്കുകയും പല്ലുകടിക്കുകയും ചെയ്തുകൊണ്ട് പറയുന്നു,
“ഞങ്ങൾ അവളെ വിഴുങ്ങിക്കഴിഞ്ഞു.
ഇതാണ് ഞങ്ങൾ കാത്തിരുന്ന ദിവസം;
ഇതാ ആ ദിവസം വന്നെത്തിയിരിക്കുന്നു.”
 
17 യഹോവ നിർണയിച്ചത് ചെയ്തിരിക്കുന്നു;
അവിടന്ന് തന്റെ വചനം നിവർത്തിച്ചു,
പണ്ടേ അരുളിച്ചെയ്ത വചനംതന്നെ.
ദയകൂടാതെ അവിടന്ന് നിന്നെ മറിച്ചിട്ടു,
അവിടന്ന് ശത്രുവിനെ നിന്നെച്ചൊല്ലി സന്തോഷിക്കുമാറാക്കി,
നിന്റെ വൈരികളുടെ കൊമ്പ് കൊമ്പ് ഇവിടെ ശക്തിയുടെ പ്രതീകമാണ്. ഉയർത്തുകയും ചെയ്തു.
 
18 ജനഹൃദയങ്ങൾ
കർത്താവിനെ നോക്കി കരയുന്നു.
സീയോൻപുത്രിയുടെ മതിലേ,
നിന്റെ കണ്ണുനീർ രാവും പകലും
നദിപോലെ ഒഴുകട്ടെ;
നിനക്ക് യാതൊരു ആശ്വാസവും
നിന്റെ കണ്ണുകൾക്ക് വിശ്രമവും നൽകാതിരിക്കുക.
 
19 രാത്രിയാമങ്ങളുടെ ആരംഭത്തിൽത്തന്നെ
എഴുന്നേറ്റ് നിലവിളിക്കുക;
കർത്തൃസന്നിധിയിൽ നിന്റെ ഹൃദയം
വെള്ളംപോലെ പകരുക.
എല്ലാ ചത്വരങ്ങളിലും
വിശന്നു തളരുന്ന
നിന്റെ മക്കളുടെ ജീവനായി
അവിടത്തെ സന്നിധിയിലേക്ക് നീ കരങ്ങൾ ഉയർത്തുക.
 
20 “യഹോവേ, കാണണമേ, കരുതണമേ:
അങ്ങ് ആരോടെങ്കിലും ഇതേപോലെ എന്നെങ്കിലും ചെയ്തിട്ടുണ്ടോ?
തങ്ങളുടെ ഉദരഫലത്തെ സ്ത്രീകൾ ഭക്ഷിക്കണമോ,
തങ്ങൾ താലോലിക്കുന്ന കുട്ടികളെത്തന്നെ!
കർത്താവിന്റെ ആലയത്തിൽ
പ്രവാചകന്മാരും പുരോഹിതന്മാരും വധിക്കപ്പെടണമോ?
 
21 “യുവാവും വൃദ്ധനും ഒരുമിച്ച്,
വീഥിയിലെ പൂഴിയിൽ കിടക്കുന്നു;
എന്റെ യുവാക്കന്മാരും കന്യകമാരും
വാളിനാൽ വീണുപോയിരിക്കുന്നു.
നിന്റെ ക്രോധദിവസത്തിൽ നീ അവരെ വധിച്ചിരിക്കുന്നു;
കരുണകൂടാതെ നീ അവരെ സംഹരിച്ചുകളഞ്ഞു.
 
22 “വിരുന്നുനാളിലെ ക്ഷണംപോലെ
എനിക്കെതിരേ എല്ലാവശത്തുനിന്നും നീ ഭീകരത വിളിച്ചുവരുത്തി.
യഹോവയുടെ ക്രോധദിവസത്തിൽ
ആരും രക്ഷപ്പെടുകയോ അതിജീവിക്കുകയോ ചെയ്തില്ല;
ഞാൻ കാത്തുപരിപാലിച്ചു വളർത്തിയവരെ
എന്റെ ശത്രു നശിപ്പിച്ചുകളഞ്ഞു.”
 
 

*2:3 മൂ.ഭാ. കൊമ്പും

2:17 കൊമ്പ് ഇവിടെ ശക്തിയുടെ പ്രതീകമാണ്.