14
കുഷ്ഠരോഗശുദ്ധീകരണം
യഹോവ മോശയോട് അരുളിച്ചെയ്തു: “കുഷ്ഠരോഗിയെ പുരോഹിതന്റെയടുക്കൽ കൊണ്ടുവരുമ്പോൾ ആചാരപരമായ ശുദ്ധീകരണം സംബന്ധിച്ചുള്ള പ്രമാണങ്ങൾ ഇവയാണ്: പുരോഹിതൻ പാളയത്തിനു പുറത്തുപോയി ആ മനുഷ്യനെ പരിശോധിക്കണം. അയാളുടെ കുഷ്ഠരോഗം സുഖമായി എന്നു കണ്ടാൽ, ശുദ്ധീകരിക്കപ്പെടേണ്ടയാൾക്കുവേണ്ടി, ജീവനും ശുദ്ധിയുമുള്ള രണ്ടുപക്ഷികൾ, ദേവദാരുത്തടി, ചെമപ്പുനൂൽ, ഈസോപ്പ് എന്നിവ കൊണ്ടുവരാൻ പുരോഹിതൻ കൽപ്പിക്കണം. പിന്നെ പുരോഹിതൻ പക്ഷികളിലൊന്നിനെ ശുദ്ധജലം നിറഞ്ഞിരിക്കുന്ന മൺപാത്രത്തിനുമീതേവെച്ച് കൊല്ലുന്നതിനു കൽപ്പിക്കണം. പിന്നീട് അദ്ദേഹം ജീവനുള്ള പക്ഷിയെ എടുത്തു ദേവദാരുത്തടി, ചെമപ്പുനൂൽ, ഈസോപ്പ് എന്നിവയോടൊപ്പം, കൊന്ന പക്ഷിയുടെ രക്തംകലർന്ന ശുദ്ധജലത്തിൽ മുക്കണം. ആ രക്തം അദ്ദേഹം കുഷ്ഠരോഗത്തിൽനിന്ന് ശുദ്ധീകരിക്കപ്പെടേണ്ട ആളിന്റെമേൽ ഏഴുപ്രാവശ്യം തളിച്ച് അയാൾ ശുദ്ധമായി എന്നു പ്രഖ്യാപിക്കണം. പിന്നെ അദ്ദേഹം ജീവനുള്ള പക്ഷിയെ തുറസ്സായസ്ഥലത്തു തുറന്നുവിടണം.
“ശുദ്ധീകരിക്കപ്പെടേണ്ടയാൾ വസ്ത്രം കഴുകി, രോമമെല്ലാം വടിച്ചുകളഞ്ഞു വെള്ളത്തിൽ കുളിക്കണം; അപ്പോൾ ആ മനുഷ്യൻ ആചാരപരമായി ശുദ്ധമായിത്തീരും. അതിനുശേഷം അയാൾക്കു പാളയത്തിനകത്തുവരാം, എന്നാൽ ആ മനുഷ്യൻ ഏഴുദിവസം തന്റെ കൂടാരത്തിനു വെളിയിൽ കഴിയണം. ഏഴാംദിവസം അയാൾ രോമമെല്ലാം വടിച്ചുകളയണം; തലയും താടിയും കൺപുരികങ്ങളും ഉൾപ്പെടെ തന്റെ ശേഷിച്ച എല്ലാ രോമവും വടിച്ചുകളയണം. അയാൾ വസ്ത്രം കഴുകി വെള്ളത്തിൽ തന്നെത്താൻ കുളിക്കണം. ഇങ്ങനെ ആ മനുഷ്യൻ ആചാരപരമായി ശുദ്ധനാകും.
10 “എട്ടാംദിവസം അയാൾ ഊനമില്ലാത്ത രണ്ടു കോലാട്ടിൻകുട്ടികളെയും ഒരുവയസ്സുള്ള ഊനമില്ലാത്ത ഒരു പെണ്ണാട്ടിൻകുട്ടിയെയും; ഭോജനയാഗമായി ഒലിവെണ്ണകുഴച്ച, മൂന്ന് ഓമെർ* ഏക. 5 കി.ഗ്രാം. നേരിയമാവും ഒരു പാത്രം ഏക. 0.3 ലി. ഒലിവെണ്ണയും കൊണ്ടുവരണം. 11 ശുദ്ധീകരണം കഴിക്കുന്ന പുരോഹിതൻ, ശുദ്ധീകരിക്കപ്പെടേണ്ട വ്യക്തിയെ അയാളുടെ വഴിപാടിനോടൊപ്പം യഹോവയുടെമുമ്പാകെ സമാഗമകൂടാരവാതിലിൽ നിർത്തണം.
12 “പിന്നെ പുരോഹിതൻ കോലാട്ടിൻകുട്ടിയിൽ ഒന്നിനെ എടുത്ത് ഒലിവെണ്ണയോടൊപ്പം അകൃത്യയാഗമായി അർപ്പിക്കണം. അദ്ദേഹം അവയെ വിശിഷ്ടയാഗമായി യഹോവയുടെമുമ്പാകെ ഉയർത്തി അർപ്പിക്കണം. 13 പാപശുദ്ധീകരണയാഗവും ഹോമയാഗവും അറക്കുന്ന വിശുദ്ധസ്ഥലത്ത് അദ്ദേഹം ആട്ടിൻകുട്ടിയെ അറക്കണം. പാപശുദ്ധീകരണയാഗംപോലെ അകൃത്യയാഗം പുരോഹിതനുള്ളതാണ്; അത് അതിവിശുദ്ധമാണ്. 14 പുരോഹിതൻ അകൃത്യയാഗത്തിന്റെ കുറെ രക്തം എടുത്ത് ശുദ്ധീകരിക്കപ്പെടേണ്ട വ്യക്തിയുടെ വലതുചെവിയുടെ അറ്റത്തും വലതുകൈയിലെ തള്ളവിരലിലും വലതുകാലിന്റെ തള്ളവിരലിലും പുരട്ടണം. 15 പിന്നീടു പുരോഹിതൻ ഒലിവെണ്ണയിൽ കുറെ എടുത്തു തന്റെ ഇടത്തെ ഉള്ളംകൈയിൽ ഒഴിച്ചു. 16 വലതുചൂണ്ടുവിരൽ ഉള്ളംകൈയിലെ എണ്ണയിൽ മുക്കി, അതിൽ കുറെ യഹോവയുടെമുമ്പാകെ ഏഴുപ്രാവശ്യം തളിക്കണം. 17 പുരോഹിതൻ, തന്റെ ഉള്ളംകൈയിൽ ശേഷിക്കുന്ന എണ്ണ കുറെ ശുദ്ധീകരിക്കപ്പെടേണ്ട വ്യക്തിയുടെ വലതുചെവിയുടെ അറ്റത്തും വലതുകൈയിലെ തള്ളവിരലിലും വലതുകാലിന്റെ തള്ളവിരലിലും അകൃത്യയാഗത്തിന്റെ രക്തത്തിനുമീതേയും പുരട്ടണം. 18 തന്റെ ഉള്ളംകൈയിൽ ശേഷിക്കുന്ന എണ്ണ ശുദ്ധീകരിക്കപ്പെടേണ്ടയാളുടെ തലയിൽ പുരോഹിതൻ ഒഴിച്ച് അയാൾക്കുവേണ്ടി യഹോവയുടെമുമ്പാകെ പ്രായശ്ചിത്തം ചെയ്യണം.
19 “പിന്നെ പുരോഹിതൻ പാപശുദ്ധീകരണയാഗം അർപ്പിച്ച് ശുദ്ധീകരിക്കപ്പെടേണ്ട വ്യക്തിക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യണം. അതിനുശേഷം പുരോഹിതൻ ഹോമയാഗമൃഗത്തെ അറത്തു 20 ഭോജനയാഗത്തോടൊപ്പം യാഗപീഠത്തിൽ അർപ്പിച്ച് അയാൾക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യണം. എന്നാൽ ആ മനുഷ്യൻ ശുദ്ധമായിരിക്കും.
21 “അയാൾ ദരിദ്രനും ഇവയ്ക്കു വകയില്ലാത്ത വ്യക്തിയുമാണെങ്കിൽ തനിക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യാൻ വിശിഷ്ടയാഗാർപ്പണത്തിന് അകൃത്യയാഗമായി ഒരു കോലാട്ടിൻകുട്ടിയും ഭോജനയാഗമായി ഒരു പാത്രം ഒലിവെണ്ണചേർത്ത ഒരു ഓമെർ ഏക. 1.6 കി.ഗ്രാം. നേർമയുള്ള മാവും ഒരു പാത്രം എണ്ണയും എടുക്കണം. 22 ഒപ്പം, തന്റെ കഴിവുപോലെ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ കൊണ്ടുവരണം. അവയിലൊന്ന് പാപശുദ്ധീകരണയാഗത്തിനും മറ്റേതു ഹോമയാഗത്തിനുമായിരിക്കണം.
23 “എട്ടാംദിവസം ശുദ്ധീകരിക്കപ്പെടേണ്ടയാൾ അവ തന്റെ ശുദ്ധീകരണത്തിനായി യഹോവയുടെ സന്നിധിയിൽ സമാഗമകൂടാരത്തിന്റെ കവാടത്തിൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം. 24 പുരോഹിതൻ അകൃത്യയാഗത്തിനുള്ള ആട്ടിൻകുട്ടിയും ഒലിവെണ്ണയും എടുത്തു യഹോവയുടെ സന്നിധിയിൽ ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിക്കണം. 25 അദ്ദേഹം അകൃത്യയാഗത്തിനുള്ള ആട്ടിൻകുട്ടിയെ അറത്ത് അതിന്റെ കുറെ രക്തം എടുത്തു ശുദ്ധീകരിക്കപ്പെടേണ്ട വ്യക്തിയുടെ വലതുചെവിയുടെ അറ്റത്തും, വലതുകൈയിലെ തള്ളവിരലിലും വലതുകാലിലെ പെരുവിരലിലും പുരട്ടണം. 26 പുരോഹിതൻ എണ്ണയിൽ കുറെ ഇടത്തെ ഉള്ളംകൈയിൽ ഒഴിച്ചു 27 തന്റെ വലതുചൂണ്ടുവിരൽകൊണ്ടു തന്റെ ഉള്ളംകൈയിലെ എണ്ണ കുറെ യഹോവയുടെമുമ്പാകെ ഏഴുപ്രാവശ്യം തളിക്കണം. 28 കുറെ എണ്ണ അദ്ദേഹം, ശുദ്ധീകരിക്കപ്പെടേണ്ടയാളുടെ വലതുചെവിയുടെ അറ്റത്തും വലതുകൈയിലെ തള്ളവിരലിലും വലതുകാലിലെ പെരുവിരലിലും അകൃത്യയാഗത്തിന്റെ രക്തം പുരട്ടിയ അതേസ്ഥലങ്ങളിൽ പുരട്ടണം. 29 പുരോഹിതൻ തന്റെ ഉള്ളംകൈയിൽ ശേഷിക്കുന്ന എണ്ണ ശുദ്ധീകരിക്കപ്പെടേണ്ടയാളുടെ തലയിൽ ഒഴിച്ച് അയാൾക്കുവേണ്ടി യഹോവയുടെമുമ്പാകെ പ്രായശ്ചിത്തം ചെയ്യണം. 30 പിന്നെ പുരോഹിതൻ, ആ വ്യക്തിയുടെ കഴിവുപോലെ കുറുപ്രാവുകളെയും പ്രാവിൻകുഞ്ഞുങ്ങളെയും 31 ഒന്നിനെ പാപശുദ്ധീകരണയാഗമായും മറ്റേതിനെ ഹോമയാഗമായും ഭോജനയാഗത്തോടുകൂടെ അർപ്പിക്കണം. ഇപ്രകാരം പുരോഹിതൻ ശുദ്ധീകരിക്കപ്പെടേണ്ടയാൾക്കുവേണ്ടി യഹോവയുടെമുമ്പാകെ പ്രായശ്ചിത്തം ചെയ്യണം.”
32 ഇവ ശുദ്ധീകരണത്തിനുള്ള സാധാരണ വഴിപാടുകൾക്കു പ്രാപ്തിയില്ലാത്ത, ഗുരുതരമായ കുഷ്ഠരോഗമുള്ളവർക്കുള്ള പ്രമാണം.
വടുവിൽനിന്നുള്ള ശുദ്ധീകരണം
33 യഹോവ മോശയോടും അഹരോനോടും ഇപ്രകാരം അരുളിച്ചെയ്തു: 34 “ഞാൻ നിങ്ങൾക്ക് അവകാശമായിത്തരുന്ന കനാൻദേശത്തു നിങ്ങൾ പ്രവേശിക്കുമ്പോൾ ആ ദേശത്തിലൊരു വീട്ടിൽ ഞാൻ പടരുന്ന വടു വരുത്തിയാൽ, 35 വീട്ടുടമസ്ഥൻ പുരോഹിതന്റെ അടുക്കൽവന്നു, ‘വടുപോലുള്ള ഒന്ന് എന്റെ വീട്ടിൽ കണ്ടിരിക്കുന്നു’ എന്നു പറയണം. 36 വീട്ടിലുള്ളതൊന്നും അശുദ്ധമെന്നു വിധിക്കപ്പെടാതിരിക്കാൻ, പുരോഹിതൻ വടു പരിശോധിക്കാൻ പോകുന്നതിനുമുമ്പ് വീട് ഒഴിച്ചിടാൻ കൽപ്പിക്കണം. അതിനുശേഷം പുരോഹിതൻ ചെന്നു വീട് പരിശോധിക്കണം. 37 അദ്ദേഹം ചുമരിലെ വടു നോക്കി, അതു പച്ചയോ ചെമപ്പോ ആയി ചുമരിന്റെ പ്രതലത്തെക്കാൾ കുഴിഞ്ഞുകണ്ടാൽ, 38 പുരോഹിതൻ വീടിനു വെളിയിൽവന്ന് വീട് ഏഴുദിവസം പൂട്ടിയിടണം. 39 പുരോഹിതൻ വീട് പരിശോധിക്കാൻ ഏഴാംദിവസം തിരികെ വരണം. ചുമരിൽ വടു പടർന്നിട്ടുണ്ടെങ്കിൽ, 40 അതു ബാധിച്ചിട്ടുള്ള കല്ലുകൾ ഇളക്കിയെടുത്തു പട്ടണത്തിനുപുറത്ത് അശുദ്ധമായ ഒരിടത്ത് എറിഞ്ഞുകളയാൻ അദ്ദേഹം കൽപ്പിക്കണം. 41 അദ്ദേഹം വീടിന്റെ അകംചുവരെല്ലാം ചുരണ്ടിക്കുകയും ചുരണ്ടിമാറ്റിയതു പട്ടണത്തിനുപുറത്ത് അശുദ്ധമായ ഒരിടത്തു കളയിക്കുകയും വേണം. 42 പിന്നീട് അവർ ഇവയ്ക്കു പകരം വേറെ കല്ലു വെക്കുകയും പുതിയ കുമ്മായംകൊണ്ടു വീട് പൂശുകയും വേണം.
43 “ആ വീട് കല്ലുകൾ മാറ്റി, ചുരണ്ടി പൂശിയതിനുശേഷം വടു വീണ്ടും പ്രത്യക്ഷപ്പെട്ടാൽ 44 പുരോഹിതൻ പോയി അതു പരിശോധിക്കണം. വടു വീട്ടിൽ പടർന്നിട്ടുണ്ടെങ്കിൽ അതു നാശകരമായ വടുവാണ്, ആ വീട് അശുദ്ധം. 45 അതിനെ ഇടിച്ചുപൊളിച്ച്, അതിന്റെ കല്ലും തടിയും കുമ്മായവുമെല്ലാം പട്ടണത്തിനുവെളിയിൽ അശുദ്ധസ്ഥലത്തു കൊണ്ടുപോയി കളയണം.
46 “ആ വീട് അടച്ചിട്ടിരുന്ന കാലത്ത് അതിനകത്തു കടന്നവർ സന്ധ്യവരെ അശുദ്ധരായിരിക്കും. 47 ആ വീട്ടിൽവെച്ച് ആഹാരം കഴിക്കുകയോ ഉറങ്ങുകയോ ചെയ്യുന്നയാൾ തന്റെ വസ്ത്രം കഴുകണം.
48 “എന്നാൽ ആ വീട് പൂശിയതിനുശേഷം പുരോഹിതൻ അതു പരിശോധിക്കാൻ വരുമ്പോൾ വടു പടർന്നിട്ടില്ലെങ്കിൽ വടു മാറിപ്പോയതുകൊണ്ട് അദ്ദേഹം അത് ശുദ്ധമെന്നു പ്രഖ്യാപിക്കണം. 49 ആ വീട് ശുദ്ധീകരിക്കാൻ അദ്ദേഹം രണ്ടുപക്ഷികൾ, ദേവദാരുത്തടി, ചെമപ്പുനൂൽ, ഈസോപ്പ് എന്നിവ എടുക്കണം. 50 അതിലൊരു പക്ഷിയെ അദ്ദേഹം മൺപാത്രത്തിലെ ശുദ്ധജലത്തിനുമീതേ അറക്കണം. 51 പിന്നെ അദ്ദേഹം ദേവദാരുത്തടി, ഈസോപ്പ്, ചെമപ്പുനൂൽ, ജീവനുള്ള പക്ഷി എന്നിവ എടുത്ത് കൊന്ന പക്ഷിയുടെ രക്തത്തിലും ശുദ്ധജലത്തിലും മുക്കി വീട്ടിൽ ഏഴുപ്രാവശ്യം തളിക്കണം. 52 അദ്ദേഹം ആ വീടിനെ പക്ഷിയുടെ രക്തം, ശുദ്ധജലം, ജീവനുള്ള പക്ഷി, ദേവദാരുത്തടി, ഈസോപ്പ്, ചെമപ്പുനൂൽ എന്നിവകൊണ്ടു ശുദ്ധീകരിക്കണം. 53 പിന്നെ അദ്ദേഹം ജീവനുള്ള പക്ഷിയെ പട്ടണത്തിനുപുറത്ത് തുറസ്സായസ്ഥലത്തു തുറന്നുവിടണം. ഇങ്ങനെ അദ്ദേഹം ആ വീടിനു പ്രായശ്ചിത്തംചെയ്യും; വീട് ശുദ്ധിയുള്ളതായിത്തീരും.”
54 സകലവിധ കുഷ്ഠം, വടു, ചിരങ്ങ്, 55 വസ്ത്രത്തിലോ വീട്ടിലോ ഉള്ള വടു 56 തിണർപ്പ്, ചുണങ്ങ്, തെളിഞ്ഞപുള്ളി എന്നിവയ്ക്കുള്ള പ്രമാണങ്ങൾ ഇവയാണ്; 57 ഈ രീതിയിലാണ് ഒരു വ്യക്തിയോ വസ്തുവോ ആചാരപരമായി ശുദ്ധമോ അശുദ്ധമോ എന്നു തീരുമാനിക്കുന്നത്.
ഗുരുതരമായ കുഷ്ഠം, വടു എന്നിവയെക്കുറിച്ചുള്ള പ്രമാണങ്ങൾ ഇവയാണ്.

*14:10 ഏക. 5 കി.ഗ്രാം.

14:10 ഏക. 0.3 ലി.

14:21 ഏക. 1.6 കി.ഗ്രാം.