15
അശുദ്ധമാക്കുന്ന സ്രവം
യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു; “ഇസ്രായേൽമക്കളോടു സംസാരിച്ച് അവരോടു പറയണം: ‘ഒരു പുരുഷനു ശുക്ലസ്രവമുണ്ടായാൽ, ആ സ്രവം ആചാരപരമായി അശുദ്ധമാണ്. അത് അവന്റെ ശരീരത്തിൽനിന്ന് നിരന്തരമായി ഒഴുകിക്കൊണ്ടിരുന്നാലും അടഞ്ഞിരുന്നാലും അത് അവനെ അശുദ്ധനാക്കും. സ്രവത്താൽ അശുദ്ധിയുണ്ടാകുന്നത് ഇപ്രകാരമാണ്:
“ ‘സ്രവമുള്ളവൻ കിടക്കുന്ന കിടക്ക അശുദ്ധം, അവൻ ഇരിക്കുന്നതെന്തും അശുദ്ധം. അവന്റെ കിടക്ക തൊടുന്ന ഏതൊരാളും വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം, അവർ സന്ധ്യവരെ അശുദ്ധരായിരിക്കും. സ്രവമുള്ളവൻ ഇരുന്ന എന്തിലെങ്കിലും ഇരിക്കുന്നവർ വസ്ത്രം കഴുകി, വെള്ളത്തിൽ കുളിക്കണം, അവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
“ ‘സ്രവമുള്ളയാളെ തൊടുന്നവരും വസ്ത്രം കഴുകി, വെള്ളത്തിൽ കുളിക്കണം, അവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
“ ‘ശുദ്ധരായ ആരുടെയെങ്കിലുംമേൽ സ്രവമുള്ളവൻ തുപ്പിയാൽ, അയാൾ വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം, അവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
“ ‘സ്രവമുള്ളവൻ യാത്രചെയ്യുന്ന വാഹനവും അശുദ്ധമായിരിക്കും. 10 അവന്റെകീഴേയിരുന്ന എന്തിലെങ്കിലും തൊടുന്നവർ സന്ധ്യവരെ അശുദ്ധരായിരിക്കും. അവ എടുക്കുന്നവർ വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം. അവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
11 “ ‘സ്രവമുള്ളവൻ വെള്ളത്തിൽ കൈകഴുകാതെ ആരെയെങ്കിലും തൊട്ടാൽ അവർ വസ്ത്രം കഴുകി, വെള്ളത്തിൽ കുളിക്കണം. അവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
12 “ ‘ആ മനുഷ്യൻ തൊടുന്ന മൺപാത്രം ഉടയ്ക്കണം. മരസാധനങ്ങൾ വെള്ളത്തിൽ കഴുകണം.
13 “ ‘ഒരു പുരുഷൻ തന്റെ സ്രവത്തിൽനിന്ന് ശുദ്ധനായാൽ, അവന്റെ ആചാരപരമായ ശുദ്ധീകരണത്തിന് അവൻ ഏഴുദിവസം എണ്ണണം. അവൻ വസ്ത്രം കഴുകി, ശുദ്ധജലത്തിൽ കുളിക്കണം. അങ്ങനെ അവൻ ശുദ്ധനാകും. 14 എട്ടാംദിവസം അവൻ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ എടുത്തുകൊണ്ട് യഹോവയുടെമുമ്പാകെ സമാഗമകൂടാരത്തിന്റെ കവാടത്തിൽ വന്നു പുരോഹിതന്റെ പക്കൽ അവയെ കൊടുക്കണം. 15 പുരോഹിതൻ അവയെ, ഒന്നു പാപശുദ്ധീകരണയാഗമായും മറ്റേതു ഹോമയാഗമായും അർപ്പിക്കണം. ഇപ്രകാരം പുരോഹിതൻ അവനുവേണ്ടി യഹോവയുടെമുമ്പാകെ പ്രായശ്ചിത്തം കഴിക്കണം.
16 “ ‘ഒരു പുരുഷനു ശുക്ലസ്രവമുണ്ടാകുമ്പോൾ, അയാൾ ദേഹം ആസകലം വെള്ളത്തിൽ കഴുകണം, അയാൾ സന്ധ്യവരെ അശുദ്ധനായിരിക്കും. 17 ഏതെങ്കിലും വസ്ത്രത്തിലോ തുകലിലോ ശുക്ലം ഉണ്ടെങ്കിൽ അതു വെള്ളത്തിൽ കഴുകണം. സന്ധ്യവരെ അത് അശുദ്ധമായിരിക്കും. 18 ഒരു പുരുഷൻ ഒരു സ്ത്രീയോടുകൂടെ കിടക്കപങ്കിടുകയും ശുക്ലസ്രവം ഉണ്ടാകുകയും ചെയ്താൽ, രണ്ടുപേരും വെള്ളത്തിൽ കുളിക്കണം, അവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
19 “ ‘ഒരു സ്ത്രീക്കു മുറപ്രകാരം രക്തസ്രാവമുണ്ടാകുമ്പോൾ, അവളുടെ മാസമുറയുടെ അശുദ്ധി ഏഴുദിവസം നീളും, അവളെ തൊടുന്നവർ ആരായാലും സന്ധ്യവരെ അശുദ്ധരായിരിക്കും.
20 “ ‘അവളുടെ ആർത്തവകാലത്ത് അവൾ ഏതിന്മേലെങ്കിലും കിടന്നാൽ അത് അശുദ്ധമായിരിക്കും, ഏതിന്മേലെങ്കിലും അവൾ ഇരുന്നാൽ അത് അശുദ്ധമായിരിക്കും. 21 അവളുടെ കിടക്ക തൊടുന്നവർ തന്റെ വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം. അവർ സന്ധ്യവരെ അശുദ്ധരായിരിക്കും. 22 അവൾ ഇരുന്ന എന്തിലെങ്കിലും തൊടുന്നവർ തങ്ങളുടെ വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം, അവർ സന്ധ്യവരെ അശുദ്ധരായിരിക്കും. 23 അവളുടെ കിടക്കയോ, അവൾ ഇരുന്ന എന്തെങ്കിലുമോ ആരെങ്കിലും തൊട്ടാൽ അവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
24 “ ‘ഒരു പുരുഷൻ അവളോടുകൂടെ കിടക്കപങ്കിടുകയും അവളുടെ ആർത്തവസ്രവം അവന്റെമേൽ ആകുകയും ചെയ്താൽ, അവൻ ഏഴുദിവസം അശുദ്ധനായിരിക്കും, അവൻ കിടക്കുന്ന കിടക്കയും അശുദ്ധമായിരിക്കും.
25 “ ‘ഒരു സ്ത്രീക്ക് ആർത്തവകാലത്തല്ലാതെ വളരെദിവസം രക്തസ്രാവമുണ്ടാകുകയോ ആർത്തവകാലം കഴിഞ്ഞും സ്രവം തുടരുകയോ ചെയ്താൽ, സ്രവമുള്ളിടത്തോളം, ആർത്തവകാലംപോലെ അവൾ അശുദ്ധയായിരിക്കും. 26 സ്രവം തുടരുന്നകാലത്ത് അവൾ കിടക്കുന്ന കിടക്ക, അവളുടെ ആർത്തവകാലത്തെ കിടക്കപോലെ, അശുദ്ധമായിരിക്കും. അവൾ ഇരിക്കുന്നതെല്ലാം, ആർത്തവകാലത്തേതുപോലെ അശുദ്ധമായിരിക്കും, 27 അവയെ തൊടുന്നവർ അശുദ്ധരായിരിക്കും; അവർ വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം. സന്ധ്യവരെ അവർ അശുദ്ധരായിരിക്കും.
28 “ ‘അവളുടെ സ്രവത്തിൽനിന്ന് അവൾ ശുദ്ധയായാൽ, അവൾ ഏഴുദിവസം എണ്ണണം. അതിനുശേഷം അവൾ ശുദ്ധിയുള്ളവളാകും. 29 എട്ടാംദിവസം അവൾ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ എടുത്തു സമാഗമകൂടാരത്തിന്റെ കവാടത്തിൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം. 30 പുരോഹിതൻ ഒന്നിനെ പാപശുദ്ധീകരണയാഗമായും മറ്റേതിനെ ഹോമയാഗമായും അർപ്പിക്കണം. ഇപ്രകാരം പുരോഹിതൻ അവളുടെ സ്രവത്തിന്റെ അശുദ്ധിനിമിത്തം അവൾക്കുവേണ്ടി യഹോവയുടെമുമ്പാകെ പ്രായശ്ചിത്തം കഴിക്കണം.
31 “ ‘ഇസ്രായേൽമക്കളുടെ ഇടയിലുള്ള എന്റെ നിവാസസ്ഥാനം* അഥവാ, സമാഗമകൂടാരം അശുദ്ധമാക്കി, ആ അശുദ്ധിയിൽ അവർ മരിക്കാതിരിക്കേണ്ടതിന്, നീ അവരെ അശുദ്ധിയിൽനിന്നകറ്റണം.’ ”
32 സ്രവമുള്ള ആൾക്കും ശുക്ലസ്രവത്താൽ അശുദ്ധമായ ഏതൊരാൾക്കും 33 ആർത്തവകാലത്തുള്ള സ്ത്രീക്കും സ്രവമുള്ള പുരുഷനും സ്ത്രീക്കും ആചാരപരമായി അശുദ്ധയായ ഒരു സ്ത്രീയോടുകൂടെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവനും ഉള്ള പ്രമാണങ്ങൾ ഇവയാണ്.

*15:31 അഥവാ, സമാഗമകൂടാരം