3
യഹോവയുടെ ക്രോധത്തിന്റെ വടികൊണ്ട്
കഷ്ടത അനുഭവിച്ച മനുഷ്യനാണ് ഞാൻ.
അവിടന്നെന്നെ ആട്ടിയകറ്റി
എന്നെ വെളിച്ചത്തിലേക്കല്ല, ഇരുട്ടിലേക്കുതന്നെ നടക്കുമാറാക്കി;
അവിടത്തെ കരം അവിടന്ന് എന്റെനേരേ തിരിച്ചു
വീണ്ടും വീണ്ടും, ദിവസം മുഴുവനുംതന്നെ.
 
എന്റെ ത്വക്കും എന്റെ മാംസവും ഉരുകിപ്പൊയ്ക്കൊണ്ടിരിക്കുന്നു,
എന്റെ അസ്ഥികൾ അവിടന്ന് തകർക്കുകയും ചെയ്തിരിക്കുന്നു.
കയ്‌പിനാലും കഠിനയാതനയാലും അവിടന്ന്
എന്നെ ഉപരോധിക്കുകയും എന്നെ വളയുകയും ചെയ്തിരിക്കുന്നു.
പണ്ടേ മരിച്ചവരെപ്പോലെ
അവിടന്ന് എന്നെ ഇരുളിൽ പാർപ്പിക്കുന്നു.
 
രക്ഷപ്പെടാൻ കഴിയാത്തവിധം അവിടന്ന് എന്റെ ചുറ്റും മതിലുയർത്തി;
ഭാരമുള്ള ചങ്ങലകളാൽ അവിടന്ന് എന്നെ തളർത്തിയുമിരിക്കുന്നു.
സഹായത്തിനായി ഞാൻ മുറവിളികൂട്ടിയാലും നിലവിളിച്ചാലും
അവിടന്ന് എന്റെ പ്രാർഥനയെ നിഷേധിക്കുന്നു.
അവിടന്ന് പാറക്കെട്ടുകളാൽ എന്റെ വഴി അടച്ചു;
എന്റെ പാതകൾ അവിടന്ന് ദുർഗമമാക്കി.
 
10 ഇരയ്ക്കായി പതുങ്ങിക്കിടക്കുന്ന കരടിയെപ്പോലെ,
ഒളിവിടങ്ങളിലെ സിംഹത്തെപ്പോലെ,
11 അവിടന്ന് എന്നെ വഴിയിൽനിന്ന് വലിച്ചിഴച്ച്, ഛിന്നഭിന്നമാക്കി,
നിസ്സഹായനായി എന്നെ ഉപേക്ഷിച്ചിരിക്കുന്നു.
12 അവിടന്ന് വില്ലുകുലയ്ക്കുകയും
അവിടത്തെ അമ്പുകൾ എന്നെ ലക്ഷ്യമാക്കുകയും ചെയ്തിരിക്കുന്നു.
 
13 അവിടത്തെ ആവനാഴിയിൽനിന്നുള്ള അമ്പുകളാൽ
അവിടന്ന് എന്റെ ഹൃദയം കുത്തിത്തുളച്ചു.
14 ഞാൻ എന്റെ എല്ലാ ജനത്തിനും പരിഹാസവിഷയമായി;
ദിവസംമുഴുവനും പാട്ടിലൂടെ അവർ എന്നെ പരിഹസിക്കുന്നു.
15 അവിടന്ന് എന്നെ കയ്‌പുചീരകൊണ്ടു നിറച്ചു,
കാഞ്ഞിരം എനിക്കു കുടിക്കാൻ നൽകിയിരിക്കുന്നു.
 
16 അവിടന്ന് ചരലുകൊണ്ട് എന്റെ പല്ലു തകർത്തു;
അവിടന്ന് എന്നെ പൂഴിയിൽ ഇട്ട് ഉരുട്ടുകയും ചെയ്തു.
17 എനിക്ക് സമാധാനം നിഷേധിക്കപ്പെട്ടു;
ഐശ്വര്യം എന്തെന്ന് ഞാൻ മറന്നുപോയി.
18 അതുകൊണ്ട്, “എന്റെ മഹത്ത്വവും യഹോവയിൽനിന്ന്
ഞാൻ പ്രത്യാശിച്ചതെല്ലാംതന്നെ പൊയ്പ്പോയിരിക്കുന്നു,” എന്നു ഞാൻ പറയുന്നു.
 
19 എന്റെ കഷ്ടവും എന്റെ ഉഴൽച്ചയും
കയ്‌പും കാഞ്ഞിരവും ഞാൻ ഓർക്കുന്നു.
20 ഞാൻ അവയെ നന്നായി ഓർക്കുന്നു,
എന്റെ പ്രാണൻ എന്റെയുള്ളിൽ വിഷാദപൂർണമായി.
21 എങ്കിലും ഞാൻ ഇത് ഓർക്കും
അതുകൊണ്ട് എനിക്ക് പ്രത്യാശയുണ്ട്:
 
22 യഹോവയുടെ മഹാസ്നേഹംനിമിത്തം ഞാൻ നശിപ്പിക്കപ്പെട്ടില്ല
അവിടത്തെ കരുണകൾ തീർന്നുപോകുന്നില്ല.
23 അവ പ്രഭാതംതോറും പുതിയതാകുന്നു;
അവിടത്തെ വിശ്വസ്തത വലിയതുമാകുന്നു.
24 ഞാൻ എന്നോടുതന്നെ പറയുന്നു, “യഹോവ എന്റെ ഓഹരി;
അതുകൊണ്ട് ഞാൻ അവിടത്തേക്കായി കാത്തിരിക്കും.”
 
25 തന്നിൽ പ്രത്യാശ അർപ്പിച്ചിരിക്കുന്നവർക്കും
തന്നെ അന്വേഷിക്കുന്നവർക്കും യഹോവ നല്ലവൻ;
26 രക്ഷ യഹോവയിൽനിന്നും വരുന്നതിനായി
ക്ഷമയോടെ കാത്തിരിക്കുന്നത് നല്ലത്.
27 യൗവനത്തിൽത്തന്നെ
നുകം ചുമക്കുന്നത് പുരുഷന് നല്ലത്.
 
28 യഹോവയാണ് അവന്മേൽ ആ നുകം വെച്ചിരിക്കുന്നത്
അതിനാൽ അവൻ ഏകാകിയായി നിശ്ശബ്ദനായിരിക്കട്ടെ.
29 പൂഴിയിൽ അവൻ മുഖം പൂഴ്ത്തട്ടെ;
ഒരുപക്ഷേ ഇനിയും പ്രത്യാശയുണ്ടാകും.
30 തന്നെ അടിക്കുന്നവന് അവൻ തന്റെ കവിൾ കാട്ടിക്കൊടുക്കട്ടെ,
നിന്ദയാൽ അവൻ നിറയട്ടെ.
 
31 കർത്താവ് ആരെയും
ശാശ്വതമായി പരിത്യജിക്കുകയില്ല.
32 അവിടന്ന് ദുഃഖംവരുത്തിയാലും, അവിടന്ന് കരുണകാണിക്കും,
കാരണം അവിടത്തെ അചഞ്ചലസ്നേഹം അതിശ്രേഷ്ഠമാണ്.
33 മനുഷ്യമക്കൾക്ക് അവിടന്ന് മനഃപൂർവം
കഷ്ടതയോ ദുഃഖമോ വരുത്തുന്നില്ല.
 
34 ദേശത്തിലെ സകലബന്ധിതരെയും
കാൽച്ചുവട്ടിൽ മെതിച്ചാൽ
35 അത്യുന്നതന്റെ മുമ്പിൽ ഒരു മനുഷ്യന്
തന്റെ അവകാശം നിഷേധിച്ചാൽ
36 ഒരു മനുഷ്യനു നീതി നിഷേധിച്ചാൽ—
കർത്താവ് ഇതൊന്നും കാണുകയില്ലേ.
 
37 കർത്താവ് ഉത്തരവു പുറപ്പെടുവിച്ചിട്ടില്ലെങ്കിൽ,
ആരുടെ ആജ്ഞയാണ് നിറവേറ്റപ്പെടുന്നത്?
38 അത്യുന്നതന്റെ നാവിൽനിന്നാണല്ലോ
വിനാശങ്ങളും നന്മകളും വരുന്നത്?
39 തന്റെ പാപങ്ങൾനിമിത്തം ശിക്ഷിക്കപ്പെടുമ്പോൾ
ജീവിക്കുന്ന ഏതു മനുഷ്യനും പരാതിപ്പെടുന്നത് എന്തിന്?
 
40 നമുക്ക് നമ്മുടെ വഴികളെ പരിശോധിച്ച് അവയെ പരീക്ഷിക്കാം,
നമുക്ക് യഹോവയിലേക്കു മടങ്ങാം.
41 സ്വർഗത്തിലുള്ള ദൈവത്തിലേക്ക്
നമ്മുടെ ഹൃദയങ്ങളും കരങ്ങളും ഉയർത്തിക്കൊണ്ടു പറയാം:
42 “ഞങ്ങൾ പാപംചെയ്തു മത്സരിച്ചു
അവിടന്ന് ക്ഷമിച്ചതുമില്ല.
 
43 “അവിടന്ന് കോപം പുതച്ച് ഞങ്ങളെ പിൻതുടർന്നു;
ദയയില്ലാതെ അവിടന്ന് കൊന്നുകളഞ്ഞിരിക്കുന്നു.
44 പ്രാർഥനയൊന്നും കടന്നുവരാതിരിക്കത്തക്കവിധം
അവിടന്ന് സ്വയം മേഘംകൊണ്ടു മൂടി.
45 അവിടന്ന് ഞങ്ങളെ രാഷ്ട്രങ്ങൾക്കിടയിലെ
മാലിന്യവും ചവറും ആക്കി മാറ്റിയിരിക്കുന്നു.
 
46 “ഞങ്ങളുടെ ശത്രുക്കളെല്ലാം ഞങ്ങളുടെനേരേ
അവരുടെ വായ് മലർക്കെ തുറന്നു.
47 ഞങ്ങൾ ഭീതിയും കെണികളും
തകർച്ചയും നാശവും സഹിച്ചു.”
48 എന്റെ ജനം നശിപ്പിക്കപ്പെട്ടതിനാൽ
എന്റെ മിഴികളിൽനിന്നു കണ്ണുനീർച്ചാലുകൾ ഒഴുകുന്നു.
 
49-50 യഹോവ സ്വർഗത്തിൽനിന്നു
താഴേക്കു നോക്കിക്കാണുവോളം,
എന്റെ മിഴികൾ ആശ്വാസമറിയാതെ
നിരന്തരം ഒഴുകും.
51 എന്റെ നഗരത്തിലെ സകലസ്ത്രീകളും നിമിത്തം
ഞാൻ കാണുന്നതെന്തും എനിക്ക് ദുഃഖം വരുത്തുന്നു.
 
52 കാരണംകൂടാതെ എന്റെ ശത്രുക്കളായിരുന്നവർ
പക്ഷി എന്നപോലെ എന്നെ വേട്ടയാടി.
53 ഒരു കുഴിയിൽ എന്റെ ജീവിതം അവസാനിപ്പിക്കാൻ അവർ ശ്രമിച്ചു,
എന്റെനേരേ കല്ലുകൾ എറിയുകയും ചെയ്തു;
54 വെള്ളം എന്റെ തലയ്ക്കുമീതേ കവിഞ്ഞു
ഞാൻ നശിക്കാൻ പോകുകയാണ് എന്നുകരുതി.
 
55 യഹോവേ, കുഴിയുടെ ആഴങ്ങളിൽനിന്ന്
ഞാൻ അങ്ങയുടെ നാമം വിളിച്ചപേക്ഷിച്ചു.
56 “ആശ്വാസത്തിനുവേണ്ടിയുള്ള എന്റെ നിലവിളിക്ക്
അവിടത്തെ ചെവി അടയ്ക്കരുതേ,” എന്ന എന്റെ അപേക്ഷ അവിടന്ന് കേട്ടു.
57 ഞാൻ വിളിച്ചപ്പോൾ അവിടന്ന് അരികെവന്നു,
അവിടന്ന് കൽപ്പിച്ചു, “ഭയപ്പെടരുത്.”
 
58 കർത്താവേ, അവിടന്ന് എന്റെ വ്യവഹാരം ഏറ്റെടുത്ത്
എന്റെ ജീവനെ അവിടന്ന് വീണ്ടെടുത്തു.
59 യഹോവേ, എന്നോടുള്ള അന്യായം അവിടന്ന് കണ്ടു.
എന്റെ ന്യായം ഉയർത്തണമേ!
60 അവരുടെ പ്രതികാരത്തിന്റെ ആഴവും
എനിക്കെതിരേയുള്ള അവരുടെ ഗൂഢാലോചനകളും അവിടന്ന് കണ്ടിരിക്കുന്നു.
 
61 യഹോവേ, അവരുടെ ശകാരങ്ങളും
എനിക്കെതിരേയുള്ള അവരുടെ എല്ലാ ഗൂഢാലോചനകളും,
62 ദിവസംമുഴുവനുമുള്ള എന്റെ ശത്രുക്കളുടെ
അടക്കംപറച്ചിലും പിറുപിറുപ്പും അവിടന്ന് കേട്ടുവല്ലോ.
63 അവരെ നോക്കണമേ! അവർ ഇരുന്നാലും എഴുന്നേറ്റാലും
അവരുടെ പാട്ടിലൂടെ എന്നെ പരിഹസിക്കുന്നു.
 
64 അവരുടെ കൈകൾ ചെയ്തത് അനുസരിച്ച്
യഹോവേ, അർഹിക്കുന്നത് അവർക്ക് പകരംനൽകണമേ.
65 അവരുടെ ഹൃദയങ്ങളിൽ ഒരു മൂടുപടം വിരിക്കണമേ,
അവിടത്തെ ശാപം അവരുടെമേൽ വരട്ടെ!
66 കോപത്തോടെ അവരെ പിൻതുടർന്ന് അവരെ നശിപ്പിക്കണമേ,
യഹോവയുടെ ആകാശത്തിനു കീഴിൽനിന്നുതന്നെ.