4
സ്വർണത്തിനു തിളക്കം നഷ്ടമായത് എങ്ങനെ,
തങ്കത്തിനു ശോഭ കുറഞ്ഞതും എങ്ങനെ!
അപൂർവരത്നങ്ങൾ ഓരോ ചത്വരത്തിലും
ചിതറിപ്പോയിരിക്കുന്നു.
 
സീയോന്റെ അമൂല്യസന്തതികൾ
ഒരിക്കൽ തങ്കത്തിനുതുല്യമായി മതിക്കപ്പെട്ടിരുന്നവർ,
ഇന്ന് കളിമൺകലങ്ങളെപ്പോലെ പരിഗണിക്കപ്പെടുന്നതെങ്ങനെ!
കുശവന്റെ കൈകളുടെ പണിപോലെ ആയതെങ്ങനെ!
 
കുറുനരികൾപോലും അതിന്റെ കുട്ടികളെ
മുലയൂട്ടി പോറ്റുന്നു,
എന്നാൽ എന്റെ ജനം മരുഭൂമിയിലെ
ഒട്ടകപ്പക്ഷിയെപ്പോലെ ഹൃദയശൂന്യരായിരിക്കുന്നു.
 
ദാഹംകൊണ്ട് ശിശുക്കളുടെ
നാവ് അണ്ണാക്കോട് പറ്റിപ്പോകുന്നു;
മക്കൾ അപ്പം തിരക്കുന്നു,
ആരും അവർക്കു കൊടുക്കുന്നില്ല.
 
ഒരിക്കൽ സ്വാദുഭോജ്യം കഴിച്ചവർ
ഇന്ന് തെരുക്കോണുകളിൽ പട്ടിണികിടക്കുന്നു.
ധൂമ്രവസ്ത്രം ധരിച്ചു വളർന്നവർ
ഇന്ന് ചാരക്കൂമ്പാരങ്ങളിൽ കിടക്കുന്നു.
 
ഒരു കൈപോലും സഹായിക്കാനില്ലാതെ
ക്ഷണത്തിൽ നശിപ്പിക്കപ്പെട്ട
സൊദോമിന്റേതിലും വലിയതാണ്
എന്റെ ജനത്തിന്റെ ശിക്ഷ.*
 
അവളുടെ പ്രഭുക്കന്മാർ ഹിമത്തെക്കാൾ പ്രശോഭിതരും
പാലിനെക്കാൾ വെൺമയുള്ളവരും ആയിരുന്നു,
അവരുടെ ദേഹം മാണിക്യങ്ങളെക്കാൾ ചെമന്നത്
അവരുടെ ശോഭ ഇന്ദ്രനീലക്കല്ലുപോലെയും ആയിരുന്നു.
 
എന്നാൽ ഇപ്പോൾ അവർ കരിമണലിനെക്കാൾ കറുത്തവരാണ്;
തെരുവീഥികളിൽ അവർ തിരിച്ചറിയപ്പെടുന്നില്ല.
അവരുടെ ത്വക്ക് അസ്ഥികളോട് പറ്റി ഉണങ്ങിയിരിക്കുന്നു
അത് ഒരു മരക്കൊമ്പുപോലെ ഉണങ്ങിപ്പോയി.
 
വാൾകൊണ്ട് മരിച്ചവർ
ക്ഷാമംകൊണ്ട് മരിച്ചവരെക്കാൾ ഭാഗ്യമുള്ളവർ;
നിലത്തിലെ ഭക്ഷണത്തിന്റെ ദൗർലഭ്യംകൊണ്ട്
വിശപ്പിന്റെ പീഡയിൽ അവർ നശിച്ചുപോകുന്നു.
 
10 കാരുണ്യവതികളായ സ്ത്രീകൾ അവരുടെ കരങ്ങൾകൊണ്ട്
പാകംചെയ്ത സ്വന്തം കുഞ്ഞുങ്ങൾ,
എന്റെ ജനത്തിന്റെ നാശത്തിങ്കൽ
അവർക്ക് ഭക്ഷണമായിത്തീർന്നു.
 
11 യഹോവ തന്റെ ക്രോധം പൂർണമായി അഴിച്ചുവിട്ടു;
തന്റെ ഉഗ്രകോപം അവിടന്ന് വർഷിച്ചു.
അവിടന്ന് സീയോനിൽ തീ കത്തിച്ചു.
അത് അവളുടെ അടിസ്ഥാനങ്ങൾ ദഹിപ്പിച്ചുകളഞ്ഞു.
 
12 ശത്രുക്കൾക്കും വൈരികൾക്കും
ജെറുശലേമിന്റെ കവാടത്തിൽ പ്രവേശിക്കാനാകുമെന്ന്
ഭൂമിയിലെ രാജാക്കന്മാരോ
ഏതെങ്കിലും ലോകജനതയോ വിശ്വസിച്ചിരുന്നില്ല.
 
13 എന്നാൽ അവളുടെ പ്രവാചകന്മാരുടെ പാപംനിമിത്തവും
അവളുടെ പുരോഹിതന്മാരുടെ അകൃത്യംനിമിത്തവും അതു സംഭവിച്ചു.
അവർ അവളുടെ ഉള്ളിൽത്തന്നെ
നീതിനിഷ്ഠരുടെ രക്തംചൊരിഞ്ഞല്ലോ.
 
14 ഇപ്പോൾ അവർ തെരുവീഥികളിലൂടെ
അന്ധരെപ്പോലെ തപ്പിത്തടഞ്ഞു നടക്കുന്നു.
ഒരാൾക്കും അവരുടെ വസ്ത്രങ്ങളിൽപോലും സ്പർശിക്കാൻ ധൈര്യംവരാതവണ്ണം
അവർ രക്തംകൊണ്ട് മലീമസമായിരിക്കുന്നു.
 
15 “മാറിപ്പോകൂ! നിങ്ങൾ അശുദ്ധരാണ്!” മനുഷ്യർ അവരോട് വിളിച്ചുപറഞ്ഞു,
“ദൂരേ! ദൂരേ! ഞങ്ങളെ തൊടരുത്!”
അവർ ഓടി അലഞ്ഞുതിരിയുമ്പോൾ
രാഷ്ട്രങ്ങൾക്കിടയിൽ ജനം പറയുന്നു,
“അവർക്ക് ഇവിടെ ഏറെനാൾ താമസിക്കാൻ കഴിയുകയില്ല.”
 
16 യഹോവതന്നെ അവരെ ചിതറിച്ചു;
അവിടന്ന് അവരെ കടാക്ഷിക്കുന്നതുമില്ല.
പുരോഹിതന്മാർക്ക് ബഹുമാനമോ
ഗോത്രത്തലവന്മാർക്ക് ആനുകൂല്യമോ ലഭിച്ചില്ല.
 
17 മാത്രമല്ല, സഹായത്തിനു വ്യർഥമായി നോക്കി
ഞങ്ങളുടെ കണ്ണുകൾക്ക് കാഴ്ചമങ്ങി.
ഞങ്ങളെ രക്ഷിക്കാൻ കഴിയാത്ത ഒരു ദേശത്ത്
ഞങ്ങളുടെ കാവൽഗോപുരത്തിൽ ഞങ്ങൾ കാത്തിരുന്നു.
 
18 ഞങ്ങളുടെ വീഥികളിൽ നടക്കാനാകാത്തവിധം
മനുഷ്യൻ ഓരോ ചുവടിലും ഞങ്ങളെ പതുങ്ങി പിൻതുടർന്നു.
ഞങ്ങളുടെ അന്ത്യം അടുത്തിരുന്നു, ഞങ്ങളുടെ ദിനങ്ങൾ എണ്ണപ്പെട്ടിരുന്നു,
ഞങ്ങളുടെ അന്ത്യം വന്നിരുന്നു.
 
19 ഞങ്ങളെ പിൻതുടരുന്നവർ
ആകാശത്തിലെ കഴുകനെക്കാൾ വേഗമേറിയവരായിരുന്നു;
അവർ പർവതങ്ങളുടെ മീതേ ഞങ്ങളെ പിൻതുടർന്ന്
മരുഭൂമിയിൽ ഞങ്ങൾക്കുവേണ്ടി പതിയിരുന്നു.
 
20 യഹോവയുടെ അഭിഷിക്തൻ, ഞങ്ങളുടെ ജീവശ്വാസംതന്നെ,
അവരുടെ കെണികളിൽ അകപ്പെട്ടു.
ജനതകളുടെ മധ്യേ, അദ്ദേഹത്തിന്റെ നിഴലിൽ
ജീവിക്കുമെന്നു ഞങ്ങൾ വിചാരിച്ചു.
 
21 ഊസ് ദേശത്തു പാർക്കുന്ന ഏദോംപുത്രീ,
ഉല്ലസിച്ച് ആനന്ദിക്കുക.
എന്നാൽ നിനക്കും പാനപാത്രം നൽകപ്പെടും;
നീ ലഹരിപിടിച്ച് നഗ്നയാക്കപ്പെടും.
 
22 സീയോൻപുത്രീ, നിന്റെ ശിക്ഷ അവസാനിക്കും;
അവിടന്ന് നിന്റെ പ്രവാസത്തെ ദീർഘിപ്പിക്കുകയില്ല.
എന്നാൽ ഏദോംപുത്രീ, അവിടന്ന് നിന്റെ പാപത്തിന് ശിക്ഷനൽകുകയും
നിന്റെ ദുഷ്ടത വെളിപ്പെടുത്തുകയും ചെയ്യും.
 
 
* 4:6 അഥവാ, കുറ്റം