സങ്കീർത്തനം 24
ദാവീദിന്റെ ഒരു സങ്കീർത്തനം.
ഭൂമിയും അതിലുള്ള സകലതും യഹോവയ്ക്കുള്ളത്,
ഭൂലോകവും അതിൽ അധിവസിക്കുന്ന സകലരും;
കാരണം, സമുദ്രത്തിന്മേൽ അവിടന്ന് അതിന് അടിസ്ഥാനമിടുകയും
ജലവിതാനങ്ങൾക്കുമേൽ അത് സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു.
 
യഹോവയുടെ പർവതത്തിൽ ആരാണ് കയറിച്ചെല്ലുക?
അവിടത്തെ വിശുദ്ധസ്ഥാനത്ത് ആരാണ് നിൽക്കുക?
വെടിപ്പുള്ള കൈകളും നിർമലഹൃദയവുമുള്ളവർ,
വിഗ്രഹത്തിൽ ആശ്രയിക്കാതെയും
വ്യാജശപഥം* ചെയ്യാതെയുമിരിക്കുന്നവർതന്നെ.
 
അവർ യഹോവയിൽനിന്നുള്ള അനുഗ്രഹം ആസ്വദിക്കുകയും
അവരുടെ രക്ഷകനായ ദൈവത്തിൽനിന്നു കുറ്റവിമുക്തി പ്രാപിക്കുകയും ചെയ്യും.
ഇങ്ങനെയുള്ളവരാകുന്നു അങ്ങയെ അന്വേഷിക്കുന്നവരുടെ തലമുറ,
യാക്കോബിന്റെ ദൈവമേ, തിരുമുഖം തേടുന്നവർ ഇവർതന്നെ.
സേലാ.
 
കവാടങ്ങളേ, നിങ്ങളുടെ ശിരസ്സ് ഉയർത്തുക;
പുരാതന കവാടങ്ങളേ, ഉയരുക,
മഹത്ത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ.
മഹത്ത്വത്തിന്റെ രാജാവ് ആരാണ്?
ശക്തനും വീരനുമായ യഹോവ,
യുദ്ധവീരനായ യഹോവതന്നെ.
കവാടങ്ങളേ, നിങ്ങളുടെ ശിരസ്സ് ഉയർത്തുക;
പുരാതന കവാടങ്ങളേ, ഉയരുക,
മഹത്ത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ.
10 മഹത്ത്വത്തിന്റെ രാജാവ് ആരാണ്?
സൈന്യങ്ങളുടെ യഹോവ—
അവിടന്നാണ് മഹത്ത്വത്തിന്റെ രാജാവ്.
സേലാ.
* സങ്കീർത്തനം 24:4 അഥവാ, വ്യാജദേവതകളെക്കൊണ്ട്