സങ്കീർത്തനം 75
ആസാഫിന്റെ ഒരു സങ്കീർത്തനം. ഒരു ഗീതം.
ദൈവമേ, ഞങ്ങൾ അങ്ങേക്ക് സ്തോത്രംചെയ്യുന്നു,
അങ്ങയുടെ നാമം സമീപമായിരിക്കുകയാൽ ഞങ്ങൾ അങ്ങേക്ക് സ്തോത്രംചെയ്യുന്നു;
ജനം അവിടത്തെ അത്ഭുതപ്രവൃത്തികളെ വർണിക്കുന്നു.
 
ദൈവം അരുളിച്ചെയ്യുന്നു: “ഞാൻ അനുയോജ്യമായ സമയം നിർണയിച്ചിരിക്കുന്നു;
നീതിപൂർവം ന്യായംവിധിക്കുന്നതും ഞാൻ ആകുന്നു.
ഭൂമിയും അതിലെ നിവാസികളും പ്രകമ്പനംകൊള്ളുമ്പോൾ
അതിന്റെ തൂണുകളെ ഉറപ്പിച്ചുനിർത്തുന്നതും ഞാൻ ആകുന്നു.
സേലാ.
അഹങ്കാരികളോട്, ‘ഇനിയൊരിക്കലും അഹങ്കരിക്കരുത്’ എന്നും
ദുഷ്ടരോട്, ‘നിങ്ങളുടെ കൊമ്പ്* ഉയർത്തരുത്
നിങ്ങളുടെ കൊമ്പ് മേലോട്ടുയർത്തരുത്;
ശാഠ്യത്തോടെ സംസാരിക്കുകയുമരുത്’ ” എന്നും ഞാൻ അരുളിച്ചെയ്യുന്നു.
 
കിഴക്കുനിന്നോ പടിഞ്ഞാറുനിന്നോ
മരുഭൂമിയിൽനിന്നോ അല്ല ഉയർച്ച കൈവരുന്നത്.
വിധി കൽപ്പിക്കുന്നത് ദൈവം ആകുന്നു:
അവിടന്ന് ഒരാളെ താഴ്ത്തുകയും മറ്റൊരാളെ ഉയർത്തുകയും ചെയ്യുന്നു.
സുഗന്ധദ്രവ്യങ്ങൾ ചേർത്തതും നുരഞ്ഞുപൊങ്ങുന്നതുമായ വീഞ്ഞുനിറച്ച
ഒരു പാനപാത്രം യഹോവയുടെ കൈയിൽ ഉണ്ട്;
അവിടന്ന് അത് പകരുന്നു, ഭൂമിയിലെ സകലദുഷ്ടരും
അതിന്റെ മട്ടുവരെ ഊറ്റിക്കുടിക്കുന്നു.
 
എന്നാൽ ഞാൻ, ഞാൻ ഇത് എന്നേക്കും പ്രഘോഷിക്കും;
ഞാൻ യാക്കോബിന്റെ ദൈവത്തിനു സ്തോത്രമർപ്പിക്കും.
10 അവിടന്ന് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ എല്ലാ ദുഷ്ടരുടെയും കൊമ്പുകൾ ഛേദിച്ചുകളയും,
എന്നാൽ നീതിനിഷ്ഠരുടെ കൊമ്പുകൾ ഉയർത്തപ്പെടും.”
സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ.
* സങ്കീർത്തനം 75:4 കൊമ്പ് ഇവിടെ ശക്തിയുടെ പ്രതീകമാണ്. സങ്കീർത്തനം 75:10 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.