സങ്കീർത്തനം 76
ആസാഫിന്റെ ഒരു സങ്കീർത്തനം; ഒരു ഗീതം.
ദൈവം യെഹൂദയിൽ പ്രസിദ്ധനാകുന്നു;
അവിടത്തെ നാമം ഇസ്രായേലിൽ മഹോന്നതമാണ്.
അവിടത്തെ കൂടാരം ശാലേമിലും
അവിടത്തെ നിവാസസ്ഥാനം സീയോനിലുമുണ്ട്.
അവിടെവെച്ച് അവിടന്ന് മിന്നിപ്പറക്കുന്ന അസ്ത്രങ്ങളും
യുദ്ധായുധങ്ങളായ പരിചയും വാളും തകർത്തുകളഞ്ഞു.
സേലാ.
 
അവിടന്ന് പ്രഭാപൂരിതനാണ്,
വേട്ടയാടപ്പെടുന്ന മൃഗങ്ങൾ നിറഞ്ഞ കൊടുമുടികളെക്കാൾ പ്രതാപവാൻതന്നെ.
പരാക്രമികൾ കൊള്ളയടിക്കപ്പെട്ടവരായി നിലംപതിച്ചിരിക്കുന്നു,
അവർ അന്തിമനിദ്രയിൽ ആണ്ടുപോയിരിക്കുന്നു;
പടയാളികളിൽ ആർക്കുംതന്നെ
തങ്ങളുടെ കൈ ഉയർത്താൻ കഴിയാതെവന്നിരിക്കുന്നു.
യാക്കോബിന്റെ ദൈവമേ, അവിടത്തെ ശാസനയാൽ,
കുതിരകളും രഥങ്ങളും ഗാഢനിദ്രയിലാണ്ടുപോയി.
 
ഭയപ്പെടുവാൻ യോഗ്യൻ അവിടന്നുമാത്രം.
അവിടന്ന് കോപിക്കുമ്പോൾ തിരുമുമ്പിൽ ആർ നിവർന്നുനിൽക്കും?
ദൈവമേ, ദേശത്തിലെ പീഡിതരെയെല്ലാം രക്ഷിക്കാൻ
സ്വർഗത്തിൽനിന്ന് വിധി പ്രസ്താവിക്കാനായി
അവിടന്ന് എഴുന്നേറ്റപ്പോൾത്തന്നെ
ഭൂമി ഭയന്ന് സ്തംഭിച്ചുപോയി—
സേലാ.
10 മാനവജാതിക്കെതിരേയുള്ള അവിടത്തെ ക്രോധം അങ്ങയുടെ മഹത്ത്വം വർധിപ്പിക്കുന്നു, നിശ്ചയം,
അവിടത്തെ ക്രോധം അതിജീവിക്കുന്നവർ സംയമികളായിത്തീരുന്നു.*
 
11 നിന്റെ ദൈവമായ യഹോവയ്ക്ക് നേർച്ചകൾ നേരുകയും അവ നിറവേറ്റുകയും ചെയ്യുക;
അയൽദേശവാസികളായിരിക്കുന്ന എല്ലാവരും
ഭയാർഹനായ അങ്ങേക്ക് കാഴ്ചകൾ കൊണ്ടുവരട്ടെ.
12 അവിടന്ന് ഭരണാധികാരികളുടെ ആത്മാവിനെ തകർത്തുകളയുന്നു;
ഭൂമിയിലെ രാജാക്കന്മാർ അവിടത്തെ ഭയപ്പെടുന്നു.
സംഗീതസംവിധായകന്. യെദൂഥൂന്യരാഗത്തിൽ.
* സങ്കീർത്തനം 76:10 എബ്രായഭാഷയിൽ ഈ വാക്കിന്റെ അർഥം വ്യക്തമല്ല. സങ്കീർത്തനം 76:12 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.